കോഴിക്കോട്: സ്ട്രോങ്ങ് റൂം തുറക്കൽ വിവാദത്തിൽ കൊയിലാണ്ടി, പേരാമ്പ്ര ആർ ഒമാരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന ആവശ്യവുമായി കോഴിക്കോട് ഡി സി സി പ്രസിഡന്റ് പ്രവീൺകുമാർ. ഇതുസംബന്ധിച്ച് യു ഡി എഫ് നാളെ ഹൈകോടതിയെ സമീപിക്കും. ഈ ആവശ്യം ഉന്നയിച്ച് ഇലക്ഷൻ കമ്മീഷനെ നേരിട്ട് കാണുമെന്നും പ്രവീൺകുമാർ പറഞ്ഞു. ഗുരുതര അനാസ്ഥ ജില്ലാ കളക്ടറുടെ ഭാഗത്ത് നിന്നും ഉണ്ടായി. കളക്ടറുടെ നടപടികളിൽ ദുരൂഹതയുണ്ടെന്നും പ്രവീൺകുമാർ ആരോപിച്ചു. അനധികൃത ഇടപെടലുകളിൽ കളക്ടർക്ക് പങ്കുണ്ടോ എന്ന് സംശയമുണ്ട്. സ്ട്രോങ്ങ് റൂമിന് സമീപം മെറ്റീരിയൽ റൂം സ്ഥാപിക്കാൻ ആരാണ് അനുമതി നൽകിയതെന്നും പ്രവീൺകുമാർ ചോദിച്ചു.
സ്ട്രോങ്ങ് റൂം തുറക്കുന്നത് സംബന്ധിച്ച് അറിയിപ്പ് കിട്ടിയിട്ടും പേരാമ്പ്ര സ്ഥാനാർഥി ഫാത്തിമ തെഹലിയ നേതൃത്വത്തെ അറിയിച്ചോ, ഇല്ലയോ എന്നതല്ല പ്രധാനപ്പെട്ട വിഷയം, മെറ്റീരിയൽ റൂം തുറന്നതാണ് ഞങ്ങൾ ഉന്നയിക്കുന്ന ഗൗരവമുള്ള കാര്യമെന്നും പ്രവീൺകുമാർ പറഞ്ഞു. മെറ്റീരിയൽ റൂം തുറക്കാൻ പോകുന്നു എന്ന അറിയിപ്പ് ഫാത്തിമ തഹലിയ ഞങ്ങളെ അറിയിച്ചിരുന്നു. പേരാമ്പ്ര, കൊയിലാണ്ടി ആർ ഒമാർ സി പി എം പശ്ചാത്തലമുള്ളവരാണ്. പ്രശ്നത്തിൽ എൻ ഡി എ പ്രതികരിക്കാത്തതിൽ ദുരൂഹതയുണ്ടെന്നും കോഴിക്കോട് ഡി സി സി പ്രസിഡന്റ് പ്രവീൺകുമാർ പറഞ്ഞു.






























