ഡൽഹി : തിരഞ്ഞെടുപ്പിൽ പേരാവൂർ മണ്ഡലം എൽഡിഎഫിന് വലിയ വെല്ലുവിളിയുള്ള സീറ്റാണെന്ന് പാർട്ടി ചർച്ചകളിൽ മുന്നറിയിപ്പ് നൽകിയിരുന്നതായി മുതിർന്ന സിപിഐഎം നേതാവ് കെ കെ ശൈലജ വെളിപ്പെടുത്തി. താൻ മാത്രമല്ല ചർച്ചയിൽ പങ്കെടുത്ത എല്ലാ സഖാക്കളും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നുവെന്ന് ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ അവർ പറഞ്ഞു. കഴിഞ്ഞ 15 വർഷമായി യുഡിഎഫ് വിജയിക്കുന്ന മണ്ഡലമാണ് പേരാവൂർ എന്നും അവിടെ അവർക്ക് ശക്തമായ അടിത്തറയുണ്ടെന്നും പാർട്ടി വിലയിരുത്തിയിരുന്നു. മണ്ഡലത്തിലെ വിജയസാധ്യതകളെക്കുറിച്ച് വിശദമായ അവലോകനം നടത്തിയിരുന്നു. താൻ മത്സരിച്ചാൽ ആ സീറ്റ് പിടിച്ചെടുക്കാൻ കഴിഞ്ഞേക്കുമെന്ന അഭിപ്രായത്തെത്തുടർന്ന് പാർട്ടി ഒറ്റക്കെട്ടായാണ് സ്ഥാനാർത്ഥിത്വത്തിൽ തീരുമാനമെടുത്തത്.
തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ നടന്ന അവലോകന യോഗങ്ങളിൽ കെ കെ ശൈലജയെ ‘ബലിയാടാക്കി’ എന്ന തരത്തിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ പാർട്ടി ഒരു തീരുമാനമെടുത്തു കഴിഞ്ഞാൽ അത് അന്തിമമാണെന്ന് അവർ വ്യക്തമാക്കി. സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് അവലോകനം നടക്കാനിരിക്കെയാണ് പേരാവൂരിലെ വെല്ലുവിളികളെക്കുറിച്ച് ശൈലജയുടെ ഈ പ്രതികരണം വന്നിരിക്കുന്നത്.





























