അത്തിക്കയം : നീരാട്ടുകാവിലെ ജനങ്ങള്‍ക്ക് ശുദ്ധജലം എന്ന മോഹം വീണ്ടും പൊലിഞ്ഞു. കരാർ കാലാവധി നിലനിൽക്കുന്ന മുക്കട–ഇടമൺ–അത്തിക്കയം റോഡ് വെട്ടിപ്പൊളിച്ച് പൈപ്പിടാൻ അനുമതി ലഭിക്കാത്തതാണു പദ്ധതിക്കു വിനയാകുന്നത്. നീരാട്ടുകാവ് കേന്ദ്രീകരിച്ചു മുൻപു ജലവിതരണ പദ്ധതി പ്രവർത്തിച്ചിരുന്നു. അടിച്ചിപ്പുഴ പദ്ധതിയുടെ മാടമൺ വള്ളക്കടവ് പമ്പ് ഹൗസിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് നീരാട്ടുകാവ് അടിവാരത്തെ ബൂസ്റ്റിങ് സ്റ്റേഷനിലെത്തിച്ച ശേഷം പമ്പ് നീരാട്ടുകാവ് ടോപ്സംഭരണിയിൽ നിറച്ചു വിതരണം നടത്തുന്ന പദ്ധതിയായിരുന്നു ഇത്. അത്തിക്കയം പദ്ധതിക്കായി പുതിയ പൈപ്പുകൾ സ്ഥാപിച്ചപ്പോൾ നീരാട്ടുകാവ് പദ്ധതിയുടെ പമ്പിങ് മെയിൻ വ്യാപകമായി തകർന്നിരുന്നു. ഇതുമൂലം 5 വർഷം മുൻപു ജലവിതരണം നിലച്ചതാണ്. ഇതിനു പരിഹാരം കാണാൻ പെരുനാട്–അത്തിക്കയം പദ്ധതിയിൽ നിന്ന് ശുദ്ധീകരിച്ച വെള്ളം നീരാട്ടുകാവിൽ എത്തിച്ചു വിതരണം നടത്തുകയാണു ലക്ഷ്യം. പെരുനാട്–അത്തിക്കയം ജലവിതരണ പദ്ധതിയുടെ പുഞ്ചിരിമുക്ക് സംഭരണിയിൽ നിന്നാണ് വെള്ളം എത്തിക്കുന്നത്. ഇതിനായി സംഭരണിയിൽ നിന്ന് പൊന്നമ്പാറ ഗുരുമന്ദിരം വരെ പൈപ്പുകൾ സ്ഥാപിച്ചു.
റബർ ബോർഡിന്റെ ചേത്തയ്ക്കൽ പരീക്ഷണത്തോട്ടത്തിന്റെ അതിർത്തി മുതൽ നീരാട്ടുകാവ് ടോപ് സംഭരണി വരെ ഏറെക്കുറെ പൈപ്പുകളിട്ടു. ഇനി മുക്കട–അത്തിക്കയം റോഡിൽ പൊന്നമ്പാറ ഗുരുമന്ദിരം–റബർ ബോർഡ് അതിർത്തി വരെ പൈപ്പുകൾ സ്ഥാപിക്കണം. ഇതിനായി പാതയുടെ വശങ്ങളിൽ പൈപ്പുകൾ ഇറക്കിയിട്ടുണ്ട്. സ്ഥാപിക്കണമെങ്കിൽ പിഡബ്ല്യുഡി അനുമതി നൽകണം.മുക്കട–അത്തിക്കയം പാതയിൽ ഒന്നര വർഷം മുൻപാണ് ബിഎം ബിസി ടാറിങ് നടത്തിയത്. ഇതിന് കരാർ കാലാവധി നിലനിൽക്കുകയാണ്. പൈപ്പിടാൻ റോഡിന്റെ വശം വെട്ടിപ്പൊളിക്കുമ്പോൾ നാശം നേരിട്ടാൽ കരാറുകാരനു ബാധ്യതയാകും. ഇതാണ് പിഡബ്ല്യുഡി അനുമതി നൽകുന്നതിനു തടസ്സം.





























