ഇഞ്ചപ്പാറ : പൈതൃക പട്ടികയിലുള്ള ഇഞ്ചപ്പാറ രാക്ഷസൻപാറയിലേക്കുള്ള വഴി വ്യക്തി വേലി കെട്ടി അടച്ചു. സംസ്ഥാന സർക്കാർ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സ്ഥലത്താണ് വ്യക്തി വേലി കെട്ടിത്തിരിച്ച് എടുത്തത്. ഇത് കാരണം രാക്ഷസൻപാറയിലേക്ക് പോകാൻ ഇപ്പോൾ വഴി ഇല്ലാതായിരിക്കുകയാണ്. സർക്കാരിന്റെ മഴമാപിനി ഉൾപ്പെടെ സ്ഥാപിച്ചത് ഇവിടെയാണ്. റവന്യൂ പുറമ്പോക്ക് ഭൂമി കൈയേറി വേലി കെട്ടിയെന്ന് ഇഞ്ചപ്പാറ ജനജാഗ്രതാ മിഷൻ കൺവീനർ കോശി ശാമുവൽ ആര്യപള്ളിൽ പറഞ്ഞു. മഴമാപിനി നേരത്തെ ഇവിടെ തീയിട്ട് നശിപ്പിച്ചിരുന്നു. ഇതിനെതിരേ പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല. ടൂറിസം വകുപ്പും റവന്യൂ വകുപ്പും ഇവിടെ നടന്ന കൈയേറ്റങ്ങളിൽ നടപടികൾ എടുക്കുന്നതിന് തയ്യാറാകുന്നുമില്ല.
എന്നാൽ റവന്യൂ വകുപ്പ് അളന്ന് തിരിച്ച് നൽകിയ വസ്തുവിലാണ് സംരക്ഷണ വേലി കെട്ടിയതെന്നാണ് വസ്തു ഉടമ പറയുന്നത്. മാസങ്ങൾക്ക് മുൻപ് കളക്ടറുടെ നിർദേശപ്രകാരം സർവേസംഘത്തെ ഉപയോഗിച്ച് ഇവിടെ വസ്തു അളന്നു. ഇവരുടെ പ്രവർത്തനം പാതിവഴിയിൽ നിലച്ചതിലും ദുരൂഹതയുണ്ട്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ടൂറിസം പദ്ധതിയുടെ പ്രാരംഭ പ്രവർത്തനം പ്രദേശത്ത് ആരംഭിച്ചിട്ടുമില്ല. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പ്രദേശം ടൂറിസത്തിനായി ഒരുക്കി നൽകുമെന്ന് കലഞ്ഞൂർ ഗ്രാമപ്പഞ്ചായത്ത് പറഞ്ഞതിലും നടപടിയില്ല. പ്രദേശവാസികൾ എപ്പോഴുംപോയിരുന്ന വഴി തുറന്ന് നൽകണമെന്ന് പഞ്ചായത്തംഗം കൂടൽ ഷാജി പറഞ്ഞു.






























