തിരുവനന്തപുരം: പെരുമാതുറ മുതലപ്പൊഴിയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് രണ്ടു മത്സ്യത്തൊഴിലാളികൾ മരിച്ചു. ഷാനവാസും നിസാമുമാണ് മരിച്ചത്. 25 പേരാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. 8 പേരെ ഇനി രക്ഷിക്കാനുണ്ട്. വർക്കലയിൽനിന്നാണ് ഇവര്‍ മത്സ്യബന്ധനത്തിനായി പോയത്. ശക്തമായ കാറ്റിലാണ് ബോട്ട് മറിഞ്ഞത്. പരുക്കേറ്റവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചു.
മത്സ്യത്തൊഴിലാളികളും കോസ്റ്റൽപോലീസും രക്ഷാപ്രവർത്തനം നടത്തുകയാണ്. രക്ഷാപ്രവർത്തനത്തിനു കാലതാമസം ഉണ്ടായതായി ആരോപിച്ച് നാട്ടുകാർ പോലീസിനു നേരെ പ്രതിഷേധിച്ചു. ബോട്ടിൽ ഉണ്ടായിരുന്നവരെപറ്റി വ്യത്യസ്ത കണക്കുകളാണ് ലഭിക്കുന്നത്. 25പേർ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുമ്പോൾ 16പേർ ഉണ്ടായിരുന്നതായാണ് കോസ്റ്റൽ പോലീസ് പറയുന്നത്.