പത്തനംതിട്ട: മദ്യക്കുപ്പിയിൽ രേഖപ്പെടുത്തിയ പരമാവധി വിൽപ്പന വിലയേക്കാൾ കൂടുതൽ തുക ഈടാക്കിയ സംഭവത്തിൽ കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ പെരുനാട് ഡിപ്പോ മാനേജർക്കെതിരെ പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന്റെ ശക്തമായ നടപടി. പരാതിക്കാരന് നഷ്ടപരിഹാരവും കോടതിച്ചെലവും ഉൾപ്പെടെ ആകെ 25,010 രൂപ നൽകാൻ കമ്മീഷൻ ഉത്തരവിട്ടു. റാന്നി പെരുനാട് മാമ്പാറ സ്വദേശി വാലുപുരയിടത്തില്‍ എ.ടി ആകാശ് സമർപ്പിച്ച ഹർജിയിലാണ് കമ്മീഷൻ പ്രസിഡന്റ് ബേബിച്ചന്‍ വെച്ചൂച്ചിറ, അംഗം നിഷാദ് തങ്കപ്പൻ എന്നിവരടങ്ങിയ ഫോറം വിധി പ്രസ്താവിച്ചത്.
പെരുനാട് സ്ഥിതി ചെയ്യുന്ന ബിവറേജസ് ഔട്ട്‌ലെറ്റിൽ നിന്നും ഹർജിക്കാരൻ 650 മില്ലി ലിറ്റര്‍ ബിയർ വാങ്ങിയപ്പോഴാണ് സംഭവം. ബിയർ കുപ്പിയിൽ രേഖപ്പെടുത്തിയിരുന്ന എം.ആർ.പി 170 രൂപ മാത്രമായിരുന്നു. എന്നാൽ കൗണ്ടറിലെ ജീവനക്കാർ ബില്ല് നൽകിയത് 180 രൂപയ്ക്കാണ്. കുപ്പിയിലെ വിലയേക്കാൾ 10 രൂപ കൂടുതൽ ഈടാക്കിയത് ചോദ്യം ചെയ്ത ഹർജിക്കാരനോട്, കമ്പ്യൂട്ടറിലെ എം.ആർ.പി പ്രകാരമുള്ള തുകയേ വാങ്ങാൻ കഴിയൂ എന്നും പരാതിയുണ്ടെങ്കിൽ നൽകിക്കൊള്ളാനും ജീവനക്കാർ മോശമായ രീതിയിൽ മറുപടി നൽകി. പഴയ എം.ആർ.പി രേഖപ്പെടുത്തിയ സ്റ്റോക്കുകൾ പുതിയ വിലയിൽ വിൽക്കാൻ അനുമതി നൽകുന്ന ഗവൺമെന്റ് ഓർഡർ ഉണ്ടെന്നായിരുന്നു ബിവറേജസ് കോർപ്പറേഷന്റെ വാദം.
ഗവൺമെന്റിന്റെ ഈ നിർദ്ദേശം നിയമവിരുദ്ധമാണെന്ന് കമ്മീഷൻ കണ്ടെത്തി. 2009-ലെ ലീഗൽ മെട്രോളജി ആക്ട് സെക്ഷൻ 2(1))മദ്യകുപ്പി ഫ്രീ പാക്കേജ് ചരക്കാണ്. ഈ നിയമത്തിലെ (റൂൾ 18(2)) എന്നിവ പ്രകാരം പ്രീ-പാക്കേജ് ചെയ്ത ഒരു ഉൽപ്പന്നത്തിന്റെ മേൽ രേഖപ്പെടുത്തിയിട്ടുള്ള പരമാവധി വിലയേക്കാൾ കൂടുതൽ തുക ഈടാക്കാൻ പാടുള്ളതല്ല. പഴയ സ്റ്റോക്കുകൾ തീരുന്നതുവരെ പുതിയ ലേബലിൽ ഉയർന്ന വില ഈടാക്കുന്നത് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം അന്യായമായ വ്യാപാര രീതിയാണ്.
ഒരു ഉപഭോക്താവിന് ആവശ്യമുള്ളപ്പോൾ സർക്കാർ ഉത്തരവുകൾ പരിശോധിക്കാൻ കഴിഞ്ഞെന്നു വരില്ല. കുപ്പിയിൽ അച്ചടിച്ചിരിക്കുന്ന എം.ആർ.പി വില തന്നെയാണ് അന്തിമം. എതിർകക്ഷിയുടെ ഈ നടപടി അന്യായമായ വ്യാപാര രീതിയുടെ വ്യക്തമായ തെളിവാണെന്നും ഉപഭോക്തൃ കോടതി കമ്മീഷൻ ഉത്തരവില്‍ ചൂണ്ടിക്കാട്ടി. അന്യായമായി ഈടാക്കിയ 10 രൂപയും നഷ്ടപരിഹാരമായി 15,000 രൂപയും കോടതി ചെലവിനത്തില്‍ 10,000 രൂപയും ചേര്‍ത്ത് 25,010 രൂപ നല്‍കാനാണ് വിധി. വിധി വന്ന് നിശ്ചിത സമയത്തിനകം പരാതിക്കാരന് നൽകണമെന്നും കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.































