കറാച്ചി : പാകിസ്ഥാനിലെ മസ്ജിദിലുണ്ടായ ചാവേറാക്രമണത്തിൽ മരണം 100 കടന്നു. മരിച്ചവരിൽ 97 പേരും പോലീസ് ഉദ്യോഗസ്ഥരാണെന്നാണ് റിപ്പോർട്ട്. ചാവേറാക്രമണം നടന്ന പെഷവാറിലെ പള്ളിയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെ ചാവേര്‍ എന്ന് സംശയിക്കുന്നയാളുടെ ഛേദിക്കപ്പെട്ട തല കണ്ടെടുത്തു. രക്ഷാപ്രവർത്തനം പൂർത്തിയായാൽ സ്‌ഫോടനത്തിന്‍റെ കൃത്യമായ സ്വഭാവം വ്യക്തമാകുമെന്ന് ക്യാപിറ്റൽ സിറ്റി പോലീസ് ഓഫീസർ (സിസിപിഒ) മുഹമ്മദ് ഐജാസ് ഖാൻപറഞ്ഞു.
പെഷാവറിൽ പോലീസ് ആസ്ഥാനത്തിന് തൊട്ടുതാഴെ അതീവ സുരക്ഷാ മേഖലയിലാണ് ചാവേറാക്രമണം ഉണ്ടായത്. തെഹ്‌രിക് ഇ താലിബാൻ പാകിസ്ഥാൻ എന്ന സംഘടന സ്‌ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ആക്രമണം നടക്കുമ്പോൾ പള്ളിയ്ക്കുള്ളിൽ 400ൽ അധികം പേരുണ്ടായിരുന്നു. പ്രാർഥനയ്ക്കിടെ മുൻ നിരയിൽ ഉണ്ടായിരുന്ന ചാവേർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. പോലീസുകാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
ടിടിപി ഭീകരാനയ ഖാലിദ് ഖൊറാസനി കഴിഞ്ഞ വർഷം വധിക്കപ്പെട്ടതിന്‍റെ പ്രതികാരമാണ് സ്ഫോടനമെന്നാണ് വിവരം. തന്‍റെ സഹോദരനെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമായാണ് ആക്രമണമെന്ന് അവകാശപ്പെട്ട് ഖൊറാസനിയുടെ സഹോദരൻ എത്തിയിരുന്നു. 2022 ഓഗസ്റ്റിൽ അഫ്ഗാനിസ്ഥാനിൽ കാറിനു നേരെയുണ്ടായ സ്ഫോടനത്തിലാണ് ഉമർ ഖാലിദ് ഖുറസാനി കൊല്ലപ്പെട്ടത്. ഇതിൽ ഖൊറാസാനി ഉൾപ്പെടെ 3 പേർ കൊല്ലപ്പെട്ടിരുന്നു.