എറണാകുളം: സര്‍ക്കാര്‍ ജീവനക്കാരുടെ സ്വകാര്യവിവരങ്ങള്‍ ദുരുപയോഗം ചെയ്തതായി ആരോപിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഹൈക്കോടതിയില്‍ ഹർജി. സ്പാര്‍ക്ക് സോഫ്റ്റ്‌വെയറില്‍ നല്‍കിയ ഫോണ്‍ നമ്പറുകള്‍ നിയമവിരുദ്ധമായി ശേഖരിച്ചെന്നും വ്യക്തികളുടെ അനുമതി കൂടാതെ വിവരശേഖരണം നടത്തിയെന്നും ഹരജിയില്‍. ഡി.എ വര്‍ധന, ശമ്പള പരിഷ്‌കരണം തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള സന്ദേശത്തിലാണ് ഹർജി. അധ്യാപകരായ റഷീദ് അഹമ്മദ്, സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന്‍ അനില്‍കുമാര്‍ കെ.എം എന്നിവരാണ് ഹർജി നല്‍കിയത്. കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാരുടെ വാട്‌സ്ആപ്പ് നമ്പറുകളിലേക്ക് സന്ദേശമെത്തിയത്.
സര്‍ക്കാരിന്റെ ഡിഎ കുടിശ്ശിക, ശമ്പളപരിഷ്‌കരണം, സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എന്നിങ്ങനെ വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സന്ദേശങ്ങള്‍. ഇതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയില്‍ ഹർജി സമര്‍പ്പിച്ചിരിക്കുന്നത്. ഇത്തരത്തില്‍ വാട്‌സ്ആപ്പ് സന്ദേശങ്ങളയക്കുന്നത് സ്വകാര്യതാ ലംഘനമാണെന്നും വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിക്കണമെന്നുണ്ടെങ്കില്‍ പാലിക്കേണ്ട വ്യക്തിഗത നിയമത്തിന്റെ ലംഘനമാണ് നടന്നതെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതിനാലാണ് സര്‍ക്കാര്‍ ഇത്തരമൊരു പ്രചാരണരീതി സ്വീകരിച്ചതെന്നും ഹർജിയിലുണ്ട്.






























