കൊച്ചി : മൈലപ്രായിലെ അനധികൃത വയല്‍ നികത്തലിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. സാംസ് കേറ്ററിംഗ് ഉടമ മൈലപ്രാ ചാമക്കാലായില്‍ പി.വി സാംകുട്ടിക്ക് അടൂര്‍ ആര്‍.ഡി.ഓ 2011 ഡിസംബര്‍ 07 ന് നല്‍കിയ ഉത്തരവ് നടപ്പിലാക്കിയില്ലെന്നു കാണിച്ച് വിരാവകാശ പ്രവര്‍ത്തകനും പൊതുപ്രവര്‍ത്തകനുമായ അനില്‍ കാറ്റാടിക്കലാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് നല്‍കി. പത്തനംതിട്ട ജില്ലാ കളക്ടര്‍, അടൂര്‍ ആര്‍.ഡി.ഓ, മൈലപ്രാ വില്ലേജ് ഓഫീസര്‍ എന്നിവരാണ് എതിര്‍ കക്ഷികള്‍. ചാമക്കാലായില്‍ പി.വി സാംകുട്ടിയെ കക്ഷി ചേര്‍ക്കാനും കോടതി ആവശ്യപ്പെട്ടു. ഓണാവധി കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും. അഡ്വ.രാജേഷ് കുമാര്‍ ടി.കെ (ന്യൂട്ടന്‍സ് ലോ) പരാതിക്കാരനുവേണ്ടി ഹാജരായി. മൈലപ്രായിലെ അനധികൃത വയല്‍ നികത്തലും അനുമതിയില്ലാതെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പത്തനംതിട്ട മീഡിയാ വാര്‍ത്തയിലൂടെയാണ് പുറത്തുവന്നത്.
മൈലപ്രായിലെ അനധികൃത വയല്‍ നികത്തലിനെതിരെ വില്ലേജ് ഓഫീസര്‍ നിരവധി പ്രാവശ്യം സ്റ്റോപ് മെമ്മോ നല്‍കിയിരുന്നുവെങ്കിലും ഭൂമാഫിയാകള്‍ അതിന് വിലകല്‍പ്പിച്ചില്ല. അവര്‍ വയലുകള്‍ പൂര്‍ണ്ണമായി നികത്തിയെന്നു മാത്രമല്ല നീരൊഴുക്ക് ഉണ്ടായിരുന്ന മൈലപ്രാ ചെറിയ തോട് നികത്തി തങ്ങളുടെ വസ്തുവില്‍ ചേര്‍ക്കുകയും ചെയ്തു. വയലുകള്‍ നികത്താന്‍ ഉപയോഗിച്ച മണ്ണ് ഏഴു ദിവസത്തിനുള്ളില്‍ പൂര്‍ണ്ണമായി എടുത്തു മാറ്റണമെന്നും ചെറിയ തോട് പുനസ്ഥാപിക്കണമെന്നും അടൂര്‍ ആര്‍.ഡി.ഓ 2011 ഡിസംബര്‍ 07 ന് സാംസ് കേറ്ററിംഗ് ഉടമ മൈലപ്രാ ചാമക്കാലായില്‍ പി.വി സാംകുട്ടിക്ക് നോട്ടീസ് നല്‍കിയിരുന്നു. മൈലപ്രാ വില്ലേജ് ഓഫീസറുടെയും തഹസീല്‍ദാരുടേയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അടൂര്‍ ആര്‍.ഡി.ഓയുടെ നടപടി. എന്നാല്‍ പിന്നീട് മൈലപ്രാ വില്ലേജ് ഓഫീസില്‍ ജോലി ചെയ്തിരുന്ന പലരും ചാമക്കാലായില്‍ പി.വി സാംകുട്ടിക്ക് അനുകൂലമായ നടപടികളാണ് സ്വീകരിച്ചത്. ഇതുമൂലം കഴിഞ്ഞ 11 വര്‍ഷമായി ഈ ഉത്തരവ് പൂഴ്ത്തി വെക്കുകയായിരുന്നു. ആര്‍.ഡി.ഓ യുടെ ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ചുമതല മൈലപ്രാ വില്ലേജ് ഒഫീസര്‍ക്കായിരുന്നു. എന്നാല്‍ പലരും ഈ ഉത്തരവ് നടപ്പിലാക്കുവാന്‍ താല്‍പ്പര്യമെടുത്തില്ല. ഇതിനെതിരെയാണ് അനില്‍ കാറ്റാടിക്കല്‍ നിയമ നടപടിയുമായി നീങ്ങിയത്.
മൈലപ്രാ പള്ളിപ്പടിയില്‍ ഏക്കറുകണക്കിന് പാടങ്ങളാണ് അനുമതിയില്ലാതെ നികത്തിയത്. ഇവിടെ നിര്‍മ്മാണങ്ങളും നടത്തിയിട്ടുണ്ട്. സാംസ് കേറ്ററിംഗ് ഉടമ മൈലപ്രാ ചാമക്കാലായില്‍ പി.വി സാംകുട്ടി, മൈലപ്രാ പെട്രോള്‍ പമ്പ് നടത്തുന്ന കുടശ്ശനാട് കീപ്പള്ളില്‍ വീട്ടില്‍ ജോണ്‍ മാത്യു എന്നിവരാണ് ഇവിടെ കൂടുതല്‍ നിലം നികത്തിയത്. പെട്രോള്‍ പമ്പ് സ്ഥിതി ചെയ്യുന്നതും അനധികൃതമായി നികത്തിയ വയലിലാണ്. വ്യാജരേഖകള്‍ ചമച്ചാണ് പെട്രോള്‍ പമ്പിന് അനുമതി നേടിയെടുത്തത്. ഇതിന് ചില ഉദ്യോഗസ്ഥരും വഴിവിട്ട് കൂട്ടുനിന്നു. പാടങ്ങള്‍ നികത്തുകയും നീരൊഴുക്കുള്ള തോടുകള്‍ കയ്യേറി വസ്തുവാക്കുകയും ചെയ്തതോടെ ചെറിയ മഴപെയ്താല്‍ പോലും ഇവിടെ വെള്ളപ്പൊക്കമാണ്. എട്ടോളം വീടുകളിലും നിരവധി വ്യാപാര സ്ഥാപനങ്ങളിലും ഇവിടെ വെള്ളം കയറും. തുടര്‍ച്ചയായി വെള്ളം കയറുവാന്‍ തുടങ്ങിയതോടെയാണ് പലരും പരാതിയുമായി നീങ്ങിയത്.
ഹൈക്കോടതിയില്‍ കേസ് എത്തിയതോടെ റവന്യൂ വകുപ്പിലെ പലരും കുടുങ്ങും. ആര്‍.ഡി.ഓയുടെ ഉത്തരവ് നടപ്പിലാക്കാതെ പൂഴ്ത്തിവെച്ച മൈലപ്രാ വില്ലേജ് ഓഫീസറും ഇത് സംബന്ധിച്ച് വില്ലേജ് ഓഫീസില്‍ ഉണ്ടായിരുന്ന രേഖകള്‍ നശിപ്പിച്ചവരും ഇനി കോടതി കയറേണ്ടിവരും. പണവും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ചാണ് ഇവിടെ ഏക്കറുകണക്കിന് പാടം നികത്തിയത്. തോട് പോലും നികത്തി കരഭൂമിയാക്കി കൈവശപ്പെടുത്തിയതോടെ മൈലപ്രാ – പത്തനംതിട്ട റോഡില്‍ സ്ഥിരമായി വെള്ളം കയറുവാന്‍ തുടങ്ങി. ഇതോടെയാണ് പരാതികള്‍ ഏറിയത്.