പത്തനംതിട്ട : ചിറ്റാറിലെ മത്തായിയുടെ കൊലപാതകത്തിൽ കുറ്റക്കാർ എന്ന് സിബിഐ കണ്ടെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് എതിരേ അടിയന്തര നടപടി വേണമെന്നും അവരെ സർവ്വീസിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മത്തായിയുടെ ഭാര്യ ഷീബമോൾ മക്കൾ എന്നിവർ വനം വകുപ്പ് മന്ത്രി എ.കെ ശശിന്ദ്രനെ നേരിട്ട് കണ്ട് നിവേദനം നല്കി. പത്തനംതിട്ട യുഡിഎഫ് ചെയർമാൻ ശ്രീ വിക്ടർ ടി.തോമസ്, കിഫ ലീഗൽ ഡയറക്ടർ അഡ്വക്കേറ്റ് ജോണി കെ ജോർജ്, എന്നിവർ ഷീബയോടൊപ്പം മന്ത്രിയെ കണ്ട് വിവരങ്ങൾ ധരിപ്പിച്ചു.
മത്തായിയുടെ മരണം നടന്നിട്ട് ഒന്നര വർഷം ആയിട്ടും സർക്കാരിന്റെ ഭാഗത്ത് നിന്നും ഒരു നഷ്ടപരിഹാരവും കുടുംബത്തിന് ലഭിച്ചിട്ടില്ല അർഹമായ നഷ്ട പരിഹാരം ലഭ്യമാക്കണമെന്നും കുട്ടികളുടെ വിദ്യാഭ്യാസം സർക്കാർ ഏറ്റെടുക്കുകയും സ്വന്തമായി വീടില്ലാത്ത മത്തായിയുടെ കുടുംബത്തിന് വീട് ലഭ്യമാക്കാൻ ഉള്ള നടപടികൾ സ്വീകരിക്കണമെന്നും ഗവൺമെൻറിന്റെ ഭാഗത്തുനിന്ന് അനുകൂലമായ ഒരു തീരുമാനം അടിയന്തരമായി ഈ വിഷയങ്ങളിൽ ഉണ്ടാകണമെന്നും യുഡിഎഫ് ജില്ല ചെയർമാൻ വിക്ടർ ടി തോമസ് മന്ത്രിയോട് ആവശ്യപ്പെട്ടു. എന്‍സിപി സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജ്, സംസ്ഥാന വൈസ് പ്രസിഡന്റെ ലതിത സുഭാഷ്, ജില്ല പ്രസിഡന്റ ജിജി വട്ടശ്ശേരി, സംസ്ഥാന നിർവ്വക സമിതി അംഗം ചെറിയാൻ ജോർജ് എന്‍സിപി മറ്റ് ഭാരവാഹികൾ സമീപം.