ന്യൂഡൽഹി : കുറിഞ്ഞി പള്ളിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഓർത്തോഡോക്സ്, യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള തർക്കവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി ഫെബ്രുവരിയിലേക്ക് മാറ്റി. തർക്കം പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മധ്യസ്ഥ ചർച്ച നടക്കുകയാണെന്നും യാക്കോബായ സഭ സുപ്രീംകോടതിയെ അറിയിച്ചു. ഏറ്റവും ഒടുവിൽ കഴിഞ്ഞ വർഷം നവംബർ നാലിനായിരുന്നു മധ്യസ്ഥ ചർച്ച നടന്നത്.
തുടർ ചർച്ചകൾ നടത്താൻ തീരുമാനിച്ചാണ് അന്ന് പിരിഞ്ഞത്. അതിനാൽ ചർച്ചയുടെ പുരോഗതി അറിയിക്കാൻ ആറ് ആഴ്ചത്തെ സമയം കൂടി വേണമെന്ന് യാക്കോബായ സഭ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ മധ്യസ്ഥ ചർച്ചകൾ പരാജയപ്പെട്ടതായി ഓർത്തഡോക്സ് സഭയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകർ സുപ്രീം കോടതിയിൽ വ്യക്തമാക്കി.
ചർച്ചയിൽ പുരോഗതി ഇല്ലെങ്കിൽ ഫെബ്രുവരിയിൽ കേസ് വിശദമായി വാദംകേട്ട് തീർപ്പാക്കുമെന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. യാക്കോബായ സഭയ്ക്ക് വേണ്ടി സീനിയർ അഭിഭാഷകൻ വി ഗിരി, അഭിഭാഷകൻ അഡോൾഫ് മാത്യു എന്നിവർ ഹാജരായി. ഓർത്തോഡോക്സ് സഭയ്ക്കുവേണ്ടി സീനിയർ അഭിഭാഷകൻ കെ വി വിശ്വനാഥൻ, അഭിഭാഷകരായ ഇ എം എസ് അനാം, പി എസ് സുധീർ എന്നിവർ ഹാജരായി.





























