ദില്ലി: ഉജ്ജ്വല സബ്സിഡി സിലിണ്ടർ നാലായി കുറച്ചതിനെ ന്യായീകരിച്ച് സർക്കാർ രംഗത്ത്. ആവശ്യകത വിലയിരുത്തിയാണ് സിലിണ്ടറിൻറെ എണ്ണം കുറച്ചതെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. പാവപ്പെട്ടവരെ സർക്കാർ പ്രതിസന്ധിയിൽ കൈവിട്ടെന്ന് കോൺഗ്രസ് വിമര്‍ശിച്ചു. സബ്സിഡിയോടെ നല്കുന്ന സിലിണ്ടറുകളുടെ എണ്ണം 9ൽ നിന്ന് 4 ആയി വെട്ടിക്കുറച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ച് 7ന് സിലിണ്ടറിന് 60 രൂപ കൂട്ടി. കൃത്യം മൂന്ന് മാസമായപ്പോള്‍ 29 രൂപ കൂടി കൂട്ടി. രാജ്യ തലസ്ഥാനത്ത് 14.2 കിലോ ഭാരമുള്ള ഗാര്‍ഹിക സിലിണ്ടറിന്‍റെ വില 913 ല്‍ 942 രൂപയിലെത്തി. തിരുവന്തപുരത്ത് 951 രൂപയും കൊച്ചിയില്‍ 949 രൂപയുമായി. പ്രാദേശിക നികുതിയും, ഗതാഗത ചെലവും പരിഗണിച്ചാണ് വിലയിലെ ഏറ്റക്കുറച്ചില്‍. പശ്ചിമേഷ്യന്‍ സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിലാണ് വില വര്‍ധന.
വില പരിഷ്ചക്കരണത്തിന് മുന്‍പ് ഓരോ സിലിണ്ടറിന്‍റെയും വില്‍പനയില്‍ 703 രൂപ വരെ നഷ്ടമുണ്ടാകുന്നുവെന്നാണ് എണ്ണ കമ്പനികളുടെ കണക്ക് കൂട്ടലെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോഴത്തെ വര്‍ധന കൊണ്ട് ആ നഷ്ടം ഭാഗികമായെ പരിഹരിക്കാന്‍ കഴിയുന്നുള്ളൂവെന്നാണ് കമ്പനികളുടെ വാദം. പാചക വാതകത്തിനൊപ്പം പെട്രോളിന്‍റെയും, ഡിസലിന്‍റെയും, സിഎന്‍ജിയുടെയും വിലയില്‍ കഴിഞ്ഞ മെയ് മുതല്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. ഇന്ത്യയില്‍ പാചക വാതക വിലയിലെ മാറ്റം ഒരു വര്‍ധനേയേയല്ലെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്‍റെ ന്യായീകരണം.






























