കൊല്ലം : കൊല്ലത്ത് എസ് ഡി പി ഐ ഹർത്താൽ ദിനത്തിൽ പെട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തിയ ഹർത്താൽ അനുകൂലിയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ. കൊല്ലം കൂട്ടിക്കട സ്വദേശി ഷംനാദാണ് പിടിയിലായത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ ഇരവിപുരം പോലീസാണ് ഇന്ന് കസ്റ്റഡിയിലെടുത്തത്.
കൊല്ലത്ത് പള്ളിമുക്കിൽ ഹർത്താൽ ദിനത്തിലാണ് സംഭവം നടന്നത്. ബൈക്കിൽ പെട്രോളിംഗ് നടത്തുകയായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ ആൻറണി, സിവിൽ പോലീസ് ഓഫീസർ നിഖിൽ എന്നിവരെയാണ് ഷംനാദ് ബൈക്ക് കൊണ്ട് ഇടിച്ചുവീഴ്ത്തിയത്. രണ്ട് പോലീസുകാർക്കും പരിക്കേറ്റിരുന്നു.
പെട്രോളിംഗിനിടെ യാത്രക്കാരെ സമരാനുകൂലികൾ അസഭ്യം പറയുന്നത് ശ്രദ്ധയിൽപ്പെട്ടാണ് പോലീസുകാർ ഇങ്ങോട്ടേക്ക് എത്തിയത്. ഹർത്താൽ അനുകൂലികളെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പോലീസിന്‍റെ ബൈക്കിൽ ഷംനാദ്, താൻ ഓടിച്ചിരുന്ന റോയൽ എൻഫീൽഡ് ബുള്ളറ്റ് ബൈക്ക് ഇടിച്ച് കയറ്റുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ പോലീസുകാർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. അതേസമയം ഷംനാദ് നിർത്താതെ ബൈക്ക് ഓടിച്ച് കടന്നുകളയുകയുമായിരുന്നു. പ്രതിയെ പിടിക്കാൻ മറ്റ് പോലീസുകാർ പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല. ഷംനാദിനെ അന്ന് തന്നെ തിരിച്ചറിഞ്ഞിരുന്നുവെങ്കിലും ഇയാൾ ഒളിവിലായതിനാൽ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.































