ആലപ്പുഴ : പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ 18 പേര്‍ കൂടി അറസ്റ്റിലായിട്ടുണ്ട്. എന്നാല്‍ കേസിലെ യഥാര്‍ഥ പ്രതികളെ പൊക്കാന്‍ പോലീസിന് ഇതുവരെയും സാധിച്ചിട്ടുമില്ല. ഈ കേസില്‍ കുട്ടിയെ റാലിയില്‍ പങ്കെടുപ്പിച്ച മാതാപാതാക്കളും വിദ്വേഷ മുദ്രാവാക്യം വിളിക്കാന്‍ പരിശീലനം നല്‍കിയവുമാണ് യഥാര്‍ഥ പ്രതികള്‍. ഇവരിലേക്ക് അന്വേഷണം എത്തിയിട്ടില്ല.
റാലിയില്‍ പങ്കെടുത്ത 20ല്‍ അധികം പേരെ ഇന്നലെ രാവിലെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരില്‍ 18 പേരുടെ അറസ്റ്റാണ് രാത്രി രേഖപ്പെടുത്തിയത്. ഇവരെ രാത്രി തന്നെ മജിസ്‌ട്രേട്ടിന് മുന്‍പില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഒന്നാം പ്രതി പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനത്തെയും മുദ്രാവാക്യം വിളിക്കുന്ന സമയത്ത് കുട്ടിയെ തോളിലേറ്റിയിരുന്ന മൂന്നാം പ്രതി ഈരാറ്റുപേട്ട സ്വദേശി അന്‍സാര്‍ നജീബിനെയും കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തിരുന്നു. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.
മുദ്രാവാക്യം വിളിച്ച കുട്ടി കൊച്ചി പള്ളുരുത്തി സ്വദേശിയാണെന്നു സൂചന ലഭിച്ചെങ്കിലും മാതാപിതാക്കളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കുട്ടിക്കൊപ്പം ഉണ്ടായിരുന്നവരെയും മുദ്രാവാക്യം ഏറ്റുവിളിച്ചവരെയും കണ്ടെത്താന്‍ വിഡിയോ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. അതേസമയം പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ മതവിദ്വേഷ മുദ്യാവാക്യം വിളിച്ച കേസില്‍ കുട്ടിയുടെ അച്ഛന്‍ അസ്‌കര്‍ മുസാഫിറിനായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി. എറണാകുളം, കോട്ടയം ജില്ലകള്‍ കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടത്തുന്നത്.
പള്ളുരുത്തിയിലെ വാടക വീട് ദിവസങ്ങളായി അടഞ്ഞു കിടക്കുകയാണെന്ന് അയല്‍വാസികള്‍ പോലീസിനെ അറിയിച്ചിട്ടുണ്ട് . കുടുംബ വീട്ടില്‍ പോലീസ് എത്തിയെങ്കിലും അറിയില്ല എന്ന മറുപടിയാണ് അമ്മയും സഹോദരങ്ങളും നല്‍കിയത്. അതിനിടെ കുട്ടി വിളിച്ച മുദ്രാവാക്യത്തിന്റെ പേരില്‍ പോലീസ് നരനായാട്ട് നടത്തുന്നു എന്നാരോപിച്ച് ആലപ്പുഴ എസ്‌പി ഓഫീസിലേക്ക് ഇന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രകടനം നടത്തും.
പ്രവര്‍ത്തകരുടെ വീടുകളില്‍ ചെന്ന് പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് സോണല്‍ പ്രസിഡന്റ് നവാസ് ഷിഹാബ് പറഞ്ഞു. ആര്‍എസ്‌എസ് പ്രചരണത്തിന് തലവച്ച് കൊടുക്കുകയാണ് പോലീസെന്ന് നവാസ് ആരോപിച്ചു. കുട്ടിക്കും കുടുംബത്തിനും ഈരാറ്റുപേട്ടയില്‍ നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനാല്‍ അന്വേഷണ സംഘം ഈരാറ്റുപേട്ട കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പള്ളുരുത്തിയില്‍ ഇറച്ചി വെട്ട് , വാഹന കച്ചവടം എന്നീ ജോലികള്‍ ചെയ്യുന്ന അസ്‌കര്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനാണ്. പൗരത്വ പ്രതിഷേധത്തില്‍ ഉള്‍പ്പടെ നിരവധി സമരങ്ങളില്‍ ഇയാള്‍ കുട്ടിയെ ഉപയോഗിച്ചിട്ടുണ്ട് എന്ന് പോലീസ് സ്ഥിരീകരിച്ചു.
അതേസമയം കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം വിളിയില്‍ ഹൈക്കോടതി ഇടപെട്ടു. സംഭവത്തില്‍ ശക്തമായ നടപടി വേണമെന്നും റാലിയില്‍ എന്തും വിളിച്ചു പറയാനാകില്ലെന്നും കോടതി പറഞ്ഞു. സംഘാടകര്‍ക്കെതിരേ ശക്തമായ നടപടി വേണമെന്നും റാലിക്കെതിരേ രാജ രാമ വര്‍മ്മ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെ ഹൈക്കോടതി ചൂണ്ടിക്കാട്ടി.