നോയിഡ: സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകിയ പണം തിരികെ ചോദിച്ചതിന് വിദ്യാര്‍ഥിനിക്ക് പിജി ഹോസ്റ്റൽ ഉടമയുടെ ക്രൂരമര്‍ദനം. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. ചൊവ്വാഴ്ച വൈകിട്ട് സെക്ടര്‍ 62ലെ രാജ് ഹോംസ് പിജിയിൽ നടന്ന സംഭവത്തിന്‍റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്. ഹോസ്റ്റലുടമ പെൺകുട്ടിയെ ക്രൂരമായി മര്‍ദിക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. അതേസമയം സമീപത്തുണ്ടായിരുന്ന ആളുകൾ അത് തടയുന്നതിനുപകരം നോക്കിനിൽക്കുകയാണ്. താമസിച്ചുകൊണ്ടിരുന്ന മുറി ഒഴിഞ്ഞ ശേഷം സെക്യൂരിറ്റി തുക തിരികെ ചോദിക്കാൻ ഉടമയുടെ അടുത്തെത്തിയതായിരുന്നു പെൺകുട്ടി.
എന്നാൽ പിജി ഉടമ ഇത് നിഷേധിക്കുകയും ഇരുവരും തമ്മിൽ തര്‍ക്കമാവുകയും ചെയ്തു. തർക്കം രൂക്ഷമായതോടെ പിജി ഹോസ്റ്റലുമട പെൺകുട്ടിയെ മർദിക്കാൻ തുടങ്ങി. വിദ്യാർഥിനിയോട് മോശമായി പെരുമാറിയതിനു പുറമേ, മുടി പിടിച്ചു വലിക്കുകയും അടിക്കുകയും ചെയ്തു.






























