മധ്യപ്രദേശ് : ധാർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ 15 പേർക്ക് ദാരുണാന്ത്യം. ഇൻഡോർ-അഹമ്മദാബാദ് ദേശീയപാതയിൽ തൊഴിലാളികളുമായി സഞ്ചരിച്ച പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ 13 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ആറുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗ്രാമീണരും അവരുടെ കുടുംബാംഗങ്ങളുമാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഒൻപത്, പതിനാല് വയസ്സുള്ള കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്നു. പിക്കപ്പ് വാനിൽ അമിതമായി ആളുകളെ കയറ്റിയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
നിയന്ത്രണം നഷ്ടപ്പെട്ട വാൻ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. തുടർന്ന് എതിർദിശയിലുള്ള ട്രാക്കിലേക്ക് വീണ് മറ്റൊരു വണ്ടിയുമായി ഇടിക്കുകയായിരുന്നുവെന്ന് ഗ്രാമവാസികൾ പറഞ്ഞു. പിക്കപ്പ് വാനിലുണ്ടായിരുന്നവരാണ് അപകടത്തിൽ മരിച്ചത്. ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും കേന്ദ്രസർക്കാർ ധനസഹായം പ്രഖ്യാപിച്ചു.





























