റാന്നി : കോവിഡ് സാഹചര്യങ്ങൾ കാരണം, ദാരിദ്ര്യം രൂക്ഷമായതിനാൽ അന്നം പോലും കിട്ടാതെവരും എന്നുകരുതി രണ്ടു വർഷമായി കൃഷി ഉപജീവനമാർഗം ആക്കിയവർ ആയുധങ്ങൾ പോലും ഉപേക്ഷിക്കുവാൻ ഒരുങ്ങുകയാണ്. കഷ്ടപ്പെട്ട് കൃഷി ചെയ്ത കപ്പയും ചേനയും കാച്ചിലും ചേമ്പും നട്ടത് ഈ വർഷം വിളയെടുത്തു തീരും മുൻപ് മൊത്തമായി നശിപ്പിച്ചു വരുന്നത് പന്നിക്കൂട്ടമാണെന്ന് കർഷകർ പറയുന്നു.
ദീർഘകാലം മുന്നിൽ കണ്ടുകൊണ്ട് വിളയിറക്കിയ തെങ്ങും നിഷ്പ്രയാസം നിമിഷങ്ങൾക്കൊണ്ട് വിളയെടുക്കുന്ന ദയനീയ കാഴ്ചയാണ് റാന്നിയുടെ വിവിധ പ്രദേശങ്ങളിൽ കാണുന്നത്. മഹാ ഭൂരിപക്ഷം കർഷകരും വേലികെട്ടി കൃഷി ഇറക്കിയിട്ടും അതും തകർത്തു കൊണ്ടുള്ള വിളയാട്ടമാണ് ഇപ്പോൾ നടക്കുന്നത്. റാന്നി മന്ദിരം അരക്കനാലിക്കൽ വിക്രമന്റെ രണ്ട് വർഷമായ 18 തെങ്ങുകളാണ് കഴിഞ്ഞ ദിവസം മൂടോടെ പറിച്ചെടുത്തത്. വാഴകളും നശിപ്പിച്ചു.
വേലികൾ തകർത്തും ആറടിവരെ കയ്യാല കയറി പന്നിക്കൂട്ടങ്ങൾ ഇപ്പോൾ നശിപ്പിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. കർഷകർ കാത്തിരുന്നു പന്നിയെ ഓടിക്കാൻ ശ്രമിച്ചാൽ കർഷകനെ തിരികെ ഓടിക്കുന്നതായും പറയുന്നു. കൃഷിയിടങ്ങളിൽ പകൽ സമയങ്ങളിലും ആക്രമണങ്ങൾ ഉണ്ടാകുന്നതിനാൽ ജനങ്ങളും കൃഷിക്കാരും ഭീതിയിലാണ് കഴിയുന്നത്.
പന്നിക്കൂട്ടത്തെ വെടിവെക്കാൻ ഉദ്യോഗസ്ഥർ എത്തിയാലും ആ സമയങ്ങളിൽ കാണാൻ സാധിക്കാത്തതുകൊണ്ട് അതും പരാജയപ്പെടുകയാണ്. കർഷകർ തന്നെ ഇതിനെ നശിപ്പിക്കുന്നതിനുള്ള അനുമതി ലഭിച്ചെങ്കിൽ മാത്രമേ കാട്ടുമൃഗങ്ങളുടെ നാട്ടിലെ ഭീകരവാഴ്ചയ്ക്ക് അറുതി വരുത്തുവാൻ സാധിക്കുകയൊള്ളു. ഇതിനൊരു പരിഹാരം കണ്ടില്ല എങ്കിൽ കർഷകരുടെ ആത്മഹത്യ ഉൾപ്പെടെ കുടുംബങ്ങൾക്ക് നാശം നേരിടുമെന്നാണ് കർഷകരുടെ അഭിപ്രായം.































