പത്തനംതിട്ട : അപകടരഹിത തീർഥാടനം നടപ്പിലാക്കാൻ ശബരിമലയിലും അനുബന്ധ പ്രദേശങ്ങളിലും പദ്ധതികളുമായി സർക്കാരും സന്നദ്ധ സംഘടനകളും. പുണ്യ നദിയായ പമ്പയില്‍ മുങ്ങി കുളിച്ച ശേഷം മല കയറണമെന്നാണ് പറയുന്നത്. എന്നാൽ പമ്പയുടെ ഗതി പലയിടത്തും മാറിയതും ചുഴികൾ രൂപപ്പെട്ടതും നിരവധി അപകടങ്ങൾക്കാണ് കാരണമായിട്ടുള്ളത്. അടുത്ത കാലത്ത് ഇതിന്റെ തോത് ഉയർന്നിട്ടുമുണ്ട്. ഇതുമൂലം ഉണ്ടാകുന്ന അപകടങ്ങൾ കുറക്കാനുള്ള താത്ക്കാലിക സംവിധാനമായി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയാണ് ജലസേചന വകുപ്പ്. ശബരിമല തീർഥാടകർ എത്തുന്ന നദീ കടവുകളിൽ വിവിധ ഭാഷകളിലുള്ള അറിയിപ്പ് ബോർഡുകളാണ് സ്ഥാപിക്കുന്നത്. അപകടങ്ങൾ ഒഴിവാക്കാൻ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നു കോടതിയും നിർദേശിച്ചിരുന്നു.
ശബരിമല തീർഥാടന പാതകളിലധികവും കടന്നു പോകുന്ന പമ്പാനദിക്ക് പുറമെ കല്ലാറ്, കക്കാട്ടാറ് എന്നിവയുടെ സമീപത്തുകൂടിയാണ്. നദീ തീരങ്ങളിൽ പഞ്ചായത്തുകളും പിഡബ്ല്യുഡിയും അംഗീകരിച്ച നിരവധി കുളിക്കടവുകളുണ്ട്. ഇതിന് പുറമെ വ്യാപാര വർധനവിനായി തീർഥാടന പാതകളോടു ചേർന്ന് കടകൾ ആരംഭിക്കുന്നവർ അനധികൃത കടവുകളും തുറക്കാറുണ്ട്. ഇത്തരം കടവുകളൊഴിവാക്കി സുരക്ഷയൊരുക്കുന്നതിനാണ് അപകട മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കുന്നത്. അംഗീകൃത കടവുകളിൽ മലയാളത്തിനു പുറമെ ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിലും ദക്ഷിണേന്ത്യൻ ഭാഷകളായ തെലുങ്ക്, കന്നട, തമിഴ് എന്നിങ്ങനെ ആറ് ഭാഷകളിലും ബോർഡുകൾ സ്ഥാപിക്കുകയാണ്. ജലവിഭവ വകുപ്പിന്റെ ചുമതലയിൽ വൻകിട ജലസേചന വിഭാഗമാണ് ബോർഡുകൾ സ്ഥാപിക്കുന്നത്. ഇതോടൊപ്പം അനധികൃത കുളിക്കടവുകൾ അയ്യപ്പന്മാർ ഇറങ്ങാത്ത വിധത്തിൽ കെട്ടിയടയ്ക്കുന്നുണ്ട്. ശബരിമല തീർഥാടന കാലത്തെ കുളിക്കടവുകളിൽ അപകട മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കുന്നതോടെ അപകടങ്ങളൊഴിവാക്കാൻകഴിയുമെന്നാണ് പ്രതീക്ഷ.





























