പന്തളം : തിരുവാഭരണ ഘോഷയാത്രയ്‌ക്കൊപ്പം പന്തളത്തുനിന്നു ശബരിമലയിലേക്ക് തിരിക്കുന്ന ഭക്തർക്ക് മകരവിളക്കുദിവസം സന്നിധാനത്തേക്ക് പ്രവേശിക്കാനും ബുദ്ധിമുട്ടില്ലാതെ ദർശനം നടത്താനും സൗകര്യമൊരുക്കണമെന്ന് വലിയകോയിക്കൽ ക്ഷേത്രോപദേശകസമിതി ആവശ്യപ്പെട്ടു. ഇതേ ആവശ്യം ഉപദേശകസമിതി പന്തളത്തെത്തിയ ദേവസ്വംമന്ത്രിയുടെ ശ്രദ്ധയിലും പെടുത്തിയിരുന്നു. ഇക്കാര്യം പരിശോധിക്കാമെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഘോഷയാത്രയ്‌ക്കൊപ്പം പോകുന്നവർക്ക് പാസ് നൽകുന്നതിൽ നിയന്ത്രണമേർപ്പെടുത്താനുള്ള ദേവസ്വംബോർഡ് നീക്കം നടത്തുന്നതായി അറിഞ്ഞതോടെയാണ് ഉപദേശകസമിതി രംഗത്തെത്തിയിട്ടുള്ളത്.
കഴിഞ്ഞദിവസം ദേവസ്വം അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ പന്തളത്തുവിളിച്ചുചേർത്ത യോഗത്തിലും പാസ് നൽകുന്നതിനേപ്പറ്റി ചർച്ചനടന്നിരുന്നു. ചൊവ്വാഴ്ച ബോർഡ് പ്രസിഡന്റ് പങ്കെടുക്കുന്ന മീറ്റിങ്ങിൽ ഇക്കാര്യം വീണ്ടും ചർച്ചചെയ്യുമെന്നറിയുന്നു. മുൻ വർഷങ്ങളിൽ അപേക്ഷ സ്വീകരിച്ച് ഉപദേശക സമിതി പരിശോധിച്ചാണ് പാസ് നൽകിയിരുന്നത്. ഘോഷയാത്രയ്‌ക്കൊപ്പം സന്നിധാനത്ത് വലിയനടപ്പന്തലിലെത്തുന്ന തീർഥാടകസംഘത്തെ ബലം പ്രയോഗിച്ച് മാറ്റിനിർത്തുന്നതായും ദർശനസൗകര്യം ഒരുക്കാതിരിക്കുന്നതായും മുൻ വർഷങ്ങളിൽ പരാതിയുയർന്നിരുന്നു. ഇതൊഴിവാക്കാനായാണ് ഘോഷയാത്രയ്‌ക്കൊപ്പം പന്തളത്തുനിന്നെത്തുന്ന ഭക്തർക്ക് സൗകര്യമൊരുക്കണമെന്ന് ഉപദേശകസമിതി ആവശ്യപ്പെടുന്നതെന്ന് പ്രസിഡന്റ് വിനു നരേന്ദ്രൻ, സെക്രട്ടറി ഷിബു പ്രസാദ് എന്നിവർ പറഞ്ഞു.





























