ഡൽഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ജോലിക്ക് വെച്ച് ശാരീരികമായി ഉപദ്രവിച്ചുവെന്ന് ആരോപിച്ച് വനിതാ പൈലറ്റിനെയും ഭര്‍ത്താവിനെയും ജനക്കൂട്ടം മര്‍ദിച്ചു. ന്യൂഡല്‍ഹിയിലാണ് സംഭവം. രണ്ട് മാസം മുന്‍പ് ഇവര്‍ പത്തുവയസുകാരിയെ വീട്ടുജോലിക്കായി വച്ചുവെന്നും കുട്ടിയുടെ കയ്യില്‍ മുറിവേറ്റ പാടുകള്‍ കണ്ട ബന്ധു വിവരം പോലീസില്‍ അറിയിച്ചുവെന്നുമാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പെണ്‍കുട്ടിയെ ദമ്പതിമാര്‍ ഉപദ്രവിച്ചിട്ടുണ്ടെന്ന് അയല്‍വാസികളില്‍ ചിലരും പറഞ്ഞതോടെയാണ് ഒരുകൂട്ടം പുരുഷന്‍മാരെത്തി ഇവരെ ആക്രമിച്ചത്. ജോലി കഴിഞ്ഞ് മടങ്ങിയെത്തുമ്പോഴാണ് ഇരുവരും ആക്രമിക്കപ്പെട്ടത്.
യുവതിയുടെ ഭര്‍ത്താവും എയര്‍ലൈന്‍ ജീവനക്കാരനാണ്. യുവതിയുടെ മുടിക്കുത്തിന് പിടിച്ച് ആളുകള്‍ വലിച്ചിഴച്ചുവെന്നും സ്ത്രീകളടക്കം ഇവരെ മര്‍ദിക്കാനെത്തിയെന്നും പ്രദേശവാസികള്‍ വെളിപ്പെടുത്തി. സഹായത്തിനായി യുവതി നിലവിളിക്കുന്നത് കേട്ടവരാണ് വിവരം പോലീസില്‍ അറിയിച്ചത്. സ്ഥലത്തെത്തിയ പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാലവേല രാജ്യത്ത് നിരോധിച്ചതാണെങ്കിലും പലസ്ഥലങ്ങളിലും തുടരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.





























