കൊല്ലം : പോലീസ് സേനയ്ക്കാകെ നാണക്കേട് ഉണ്ടാക്കുന്ന സംഭവങ്ങളാണ് കൊല്ലം കിളികൊല്ലൂർ സ്‌റ്റേഷനിൽ അരങ്ങേറിയത്. സൈനികനായ വിഷ്ണു, സഹോദരൻ വിഘ്‌നേഷ് എന്നിവർക്കാണ് കിളികൊല്ലൂർ പോലീസിൽനിന്ന് ക്രൂര മർദനമേറ്റത്. എംഡിഎംഎ കേസിൽ പ്രതികളായ സുഹൃത്തുക്കളെ ജാമ്യത്തിലിറക്കാൻ പേരൂർ സ്വദേശിയായ വിഘ്നേഷിനെ സ്റ്റേഷനിലേക്ക് പോലീസ് വിളിച്ചു വരുത്തുകയായിരുന്നു. മയക്കുമരുന്ന് കേസായതിനാൽ ജാമ്യം നിൽക്കാൻ പറ്റില്ലെന്ന് വിഘ്നേഷ് അറിയിച്ചു. തുടർന്ന് സഹോദരനായ സൈനികൻ വിഷ്ണുവും സ്റ്റേഷനിലെത്തി.
പോലീസ് സ്‌റ്റേഷനുള്ളിലേക്ക് സൈനികനായ വിഷ്ണുവിനെ പോലീസ് റൈറ്ററായ എഎസ്ഐ ഷർട്ടിന് കുത്തിപ്പിടിച്ച് ഉള്ളിലേക്ക് കൊണ്ടുവരികയായിരുന്നു. ഈ സമയം സൈനികന്‍റെ ഷർട്ട് കീറുകയും ചെയ്തു. സംഭവത്തെ കുറിച്ച് വിഷ്ണുവും വിഗ്നേഷും അവിടെ ഉണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥയോട് പരാതി പറയവേ എഎസ്‌ഐ പ്രകാശൻ കൈവീശി സൈനികന്‍റെ മുഖത്ത് അടിക്കുകയായിരുന്നു.
അപ്രതീക്ഷിതമായി അടിയേറ്റപ്പോൾ സൈനികനായ വിഷ്ണു തിരിച്ചടിക്കുന്നതും പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. തുടർന്ന് ഇരുവരും നിലത്തു വീണിരുന്നു. വനിതാ ഉദ്യോഗസ്ഥർ അടക്കം എത്തിയാണ് ഇരുവരെയും പിടിച്ചു മാറ്റുന്നതും. എന്നാൽ എംഡിഎംഎ കേസ് പ്രതിയെ ഇറക്കാനെത്തിയ സൈനികൻ പോലീസിനെ മർദിച്ചുവെന്ന കഥയാണ് പോലീസ് മാധ്യമങ്ങളോടു പറഞ്ഞത്.
14 ദിവസം റിമാൻഡിൽ പോയ സഹോദരങ്ങൾ പുറത്തിറങ്ങി മജിസ്ട്രേറ്റിന് മൊഴി നൽകിയതോടെയാണ് സംഭവത്തിൽ വഴിത്തിരിവുണ്ടായത്. ക്രൈം ബ്രാഞ്ചും സ്പെഷ്യൽ ബ്രാഞ്ചും കേസ് അന്വേഷിച്ചതോടെ പോലീസിൻ്റെ കള്ളിവെളിച്ചത്തായി. കൂടാതെ പോലീസ് സംഭവത്തെപ്പറ്റി പറഞ്ഞതെല്ലാം പച്ച കള്ളമാണെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യവും സ്റ്റേഷനില്‍ നിന്ന് ലഭിച്ചു.
എംഡിഎംഎ പ്രതികളെ ജാമ്യത്തിലിറക്കാൻ എത്തി സ്റ്റേഷനിൽ പരാക്രമം കാണിച്ചെന്നും റൈറ്റർ പ്രകാശ് ചന്ദ്രനെ മർദ്ദിച്ചെന്നുമായിരുന്നു എഫ്‌ഐആറിൽ പറഞ്ഞിരിക്കുന്നത്. ഈ വാദം പൂർണമായും നുണയാണെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങൾ. സംഭവം വിവാദമായതോടെ നാല് പോലീസുകാരെയും നേരത്തെ സ്ഥലംമാറ്റിയിരുന്നു. കിളികൊല്ലൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ വിനോദ്.കെ, സബ് ഇൻസ്‌പെക്ടർ അനീഷ്.എ.പി, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ പ്രകാശ് ചന്ദ്രൻ, സിവിൽ പോലീസ് ഓഫീസർ മണികണ്ഠൻ പിള്ള എന്നിവർക്കാണ് സസ്‌പെൻഷൻ.എന്നാല്‍ സേനയ്ക്ക് തന്നെ നാണക്കേടായ സംഭവത്തില്‍ ഈ നടപടി പോരെന്ന് വ്യാപക വിമര്‍ശനമുയര്‍ന്നു.
നിരപരാധികളാണ് പലപ്പോഴും പോലീസ് ക്രൂരതകള്‍ക്ക് ഇരയാകുന്നതും കൊല്ലപ്പെടുക പോലും ചെയ്യുന്നതും. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം നടന്ന പോലീസ് ക്രൂരതകളുടെ കണക്ക് ഞെട്ടിക്കുന്നതാണ്. ജനമൈത്രി പോലീസ് എന്നൊരു സംവിധാനം കേരളത്തിലുണ്ട്. പോലിസിന്‍റെ ജനമൈത്രി എന്നത് പൊതുനിരത്തിലേയും പോലീസ് സ്‌റ്റേഷനിലേയും ഗുണ്ടായിസം മാത്രമായി തീര്‍ന്നിരിക്കുന്നു. വികലമായ മാനസിക നിലയിലുള്ള ഇത്തരം പോലീസുകാര്‍ ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കും.
19 വയസ്സുകാരനായ വിനായകന്‍ എന്ന ദളിത് ചെറുപ്പക്കാരനെ കേരളം മറന്ന് തുടങ്ങിയിട്ടുണ്ട്. മോഷണക്കുറ്റം ആരോപിച്ചാണ് വിനായകനെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ക്രൂരമായി മര്‍ദ്ദിച്ചത്. മുടി നീട്ടി വളര്‍ത്തിയ വിനായകനെ കഞ്ചാവാക്കി പോലീസുകാര്‍ തല്ലിച്ചതച്ചു. വിനായകന്‍റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പോലീസ് വിട്ടയച്ച ശേഷം വീട്ടിലെത്തിയ വിനായകന്‍ ജീവനൊടുക്കി.
വരാപ്പുഴയിലെ ശ്രീജിത്തിനേയും ഒരു കൂട്ടം പോലീസുകാര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണ്. ഗൃഹനാഥന്‍ തൂങ്ങിമരിച്ച സംഭവത്തിലെ പ്രതിയെന്ന് ആരോപിച്ചാണ് ശ്രീജിത്തിനെ ആള് മാറി പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഒരു രാത്രി മുഴുവന്‍ നീണ്ട് നിന്ന ക്രൂരമര്‍ദ്ദനങ്ങള്‍ക്ക് ശേഷം ആശുപത്രിയില്‍ വെച്ച് ശ്രീജിത്ത് മരണത്തിന് കീഴടങ്ങി. കുടുംബത്തിന് ധനസഹായവും ഭാര്യയ്ക്ക് ജോലിയും നല്‍കി പ്രതിഷേധ ശബ്ദങ്ങളെ സര്‍ക്കാര്‍ പതുക്കെ മുക്കിക്കളഞ്ഞു.
ഇനിയുമേറെയുണ്ട് പോലീസ് ക്രൂരതയുടെ കഥകള്‍. പാമ്പാടി നെഹ്‌റു കോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ പിണറായിയുടെ പോലീസ് നിരത്തില്‍ വലിച്ചിഴച്ചത് ഇന്നും മായാതെ ഉള്ളിലുണ്ട്. ഹെല്‍മറ്റ് വേട്ടയെന്ന പേരിലുള്ള തെറിവിളികളും മര്‍ദ്ദനവും കേരളത്തില്‍ ഒരു വാര്‍ത്തയേ അല്ലാതായിരിക്കുന്നു. പിണറായി വിജയനും സര്‍ക്കാരിനും നിയന്ത്രിക്കാന്‍ പോലും ആകാത്ത തരത്തിലേക്ക് കേരളത്തിലെ പോലീസ് സംവിധാനം മാറിയിരിക്കുന്നോ എന്ന് അത്ഭുതപ്പെടാനേ സാധിക്കുന്നുള്ളൂ. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയവര്‍ക്ക് പോലീസിനെ പോലും നിലയ്ക്ക് നിര്‍ത്താന്‍ സാധിക്കുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് അധികാരത്തില്‍ കടിച്ചു തൂങ്ങുന്നത് എന്ന് ചോദിക്കാതെ വയ്യ.
































