തിരുവനന്തപുരം : പാരിപ്പള്ളിയിൽ മത്സ്യ കച്ചവടം നടത്തിയ സ്ത്രീയുടെ കയ്യിൽ നിന്നും പോലീസ് മത്സ്യം തട്ടിപ്പറിച്ചിട്ടില്ലെന്നാണ് പോലീസ് റിപ്പോർട്ടെന്ന് മുഖ്യമന്ത്രി സഭയിൽ. ചില പ്രാദേശിക മാധ്യമങ്ങൾ തെറ്റായ പ്രചരണം നടത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
കൊല്ലം പാരിപ്പളളിയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്‍റെ പേരില്‍ മല്‍സ്യതൊഴിലാളിയുടെ പക്കലുണ്ടായിരുന്ന മീന്‍ കുട്ട വലിച്ചെറിഞ്ഞെന്ന ആരോപണം പോലീസ് നേരത്തെ നിഷേധിച്ചിരുന്നു. ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ നിന്നാണ് പോലീസ് വിശദീകരണം വന്നത്. കൃത്രിമമായി സൃഷ്ടിച്ച ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്ന വിശദീകരണമാണ് പോലീസ് മുന്നോട്ടു വയ്ക്കുന്നത്.
പാരിപ്പളളി പരവൂര്‍ റോഡില്‍ മീന്‍ കച്ചവടം നടത്തിയിരുന്ന വയോധികയ്ക്കെതിരെ പോലീസ് നടപടിയുണ്ടായെന്ന ആരോപണത്തിൽ വലിയ ചര്‍ച്ചയാണ് നവമാധ്യമങ്ങളില്‍ നടക്കുന്നത്. പ്രാദേശിക ഓണ്‍ലൈന്‍ ചാനലില്‍ വന്ന വാര്‍ത്തയുടെ ചുവടു പിടിച്ച് സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ നേതാക്കളും, സാമൂഹ്യ പ്രവര്‍ത്തകരും പോലീസിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു.
ഡി കാറ്റഗറി നിയന്ത്രണങ്ങളുളള പാരിപ്പളളിയില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് തെരുവോരത്ത് മീന്‍ വിറ്റവര്‍ക്കെതിരെ പിഴ ചുമത്തിയിട്ടുണ്ടെന്ന കാര്യം പോലീസ് സമ്മതിക്കുന്നുണ്ട്. എന്നാല്‍ മീന്‍കുട്ട വലിച്ചെറിഞ്ഞ് മീന്‍ നശിപ്പിച്ചു എന്ന ആരോപണം പോലീസ് തളളുകയാണ്. പിഴ ചുമത്തിയ നടപടിക്കെതിരെ ആസൂത്രിതമായി ചിത്രീകരിച്ചതാണ് ദൃശ്യങ്ങളെന്ന് പോലീസ് വാദിക്കുന്നു.
ഫെയ്സ്ബുക്കിലെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി കമന്‍റിലൂടെയാണ് പോലീസിന്‍റെ ഔദ്യോഗിക പേജില്‍ നിന്ന് വിശദീകരണം വന്നത്. മീന്‍ ഉപേക്ഷിക്കപ്പെട്ട നിലയിലെ ദൃശ്യങ്ങളല്ലാതെ പോലീസ് ഇത് എറിയുന്ന ദൃശ്യങ്ങള്‍ ഇല്ല എന്ന കാര്യവും ഉന്നത ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നു.