കോഴിക്കോട് : പ്രളയ ബാധിതർക്ക് നൽകാൻ എത്തിച്ച അരി പുഴുവരിച്ചു കുഴിച്ചുമൂടി. കാരശ്ശേരി പഞ്ചായത്തിൽ മുൻ ഭരണസമിതിയുടെ കാലത്ത് വിതരണത്തിന് എത്തിയ അരിയാണ് ഉപയോഗിക്കാനാകാതെ പാഴായി നശിച്ചത്.
2018 ൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് വിതരണം ചെയ്യാനെത്തിച്ച അരി കൃത്യസമയത്ത് വിതരണം ചെയ്യാതിരുന്നതുകൊണ്ട് കെട്ടിക്കിടന്ന് കാലപ്പഴക്കം സംഭവിച്ചാണ് അരിയിൽ പുഴുവരിച്ചത്. നൂറിലേറെ ചാക്ക് അരിയാണ് കുഴിച്ചു മൂടിയത്. ലഭിച്ച അരിയിൽ മൂന്നിലൊന്ന് മാത്രമാണ് വിതരണം ചെയ്തത്. കാരശേരി പഞ്ചായത്തിലെ കറുത്തപറമ്പ് സാംസ്കാരിക നിലയത്തിലാണ് ഈ പുഴുവരിച്ച അരി കണ്ടെത്തിയത്.
തുടർന്ന് കന്നുകാലികൾക്ക് നൽകാൻ സാധിക്കുമോ എന്ന് പരിശോധിച്ചിരുന്നുവെങ്കിലും അവ ഉപയോഗിക്കരുതെന്ന ലാബ് റിപ്പോർട്ട് പുറത്ത് വന്നു. ചാക്കുകൾ ദ്രവിച്ചതോടെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിച്ചുമൂടാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുക്കുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് പോയതിനാൽ അരി വിതരണം ചെയ്യാൻ സാധിച്ചില്ലെന്നായിരുന്നു യുഡിഎഫ് പ്രതിപക്ഷാംഗങ്ങൾ ചോദ്യം ചെയ്തപ്പോൾ ഭരണസമിതി നൽകിയ ഉത്തരം.