തിരുവനന്തപുരം : യുഡിഎഫ് സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്കിടയിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് എം.എം. ഹസൻ. മെയ് 23-ാം തീയതിക്കുള്ളിൽ സർക്കാർ അധികാരത്തിൽ വന്നാൽ മതി എന്നും അതുവരെ പിണറായി വിജയൻ കാവൽ മുഖ്യമന്ത്രിയായി തുടരുന്നതിൽ ഭരണഘടനാപരമായ തടസ്സങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത സർക്കാർ വരുന്നത് വരെ കാവൽ നിൽക്കാനാണ് പിണറായി വിജയനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. അതിൽ ആർക്കും പ്രയാസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് കോൺഗ്രസ് ഹൈക്കമാൻഡും രാഹുൽ ഗാന്ധിയുമാണ്. നിലവിൽ മൂന്ന് പേരുടെ പേരുകൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചർച്ച ചെയ്യപ്പെടുന്നുണ്ടെന്നും എല്ലാവരുടെയും അഭിപ്രായങ്ങൾ പരിഗണിച്ച് പാർട്ടി ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ മത്സരിക്കാത്ത ഒരാൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത് കോൺഗ്രസ് ചരിത്രത്തിൽ ആദ്യമായല്ലെന്നും അത്തരം തീരുമാനങ്ങൾ ഹൈക്കമാൻഡിന്റെ അധികാരപരിധിയിൽ വരുന്നതാണെന്നും ഹസൻ ഓർമ്മിപ്പിച്ചു. സർക്കാർ രൂപീകരണം വൈകുന്നതുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളിൽ മാധ്യമങ്ങളെയും സോഷ്യൽ മീഡിയയെയും ഹസൻ രൂക്ഷമായി വിമർശിച്ചു.






























