തിരുവനന്തപുരം : തലശ്ശേരിയിലെ സി.പി.ഐ.എം പ്രവര്‍ത്തകന്‍ ഹരിദാസന്റെ കൊലപാതകത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അപലപിച്ചു. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ അദ്ദേഹം പോലീസിന് നിര്‍ദേശം നല്‍കി. ‘സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ അക്രമികള്‍ നടത്തിയ ആസൂത്രിത സംഭവമാണിത്. നാട്ടില്‍ കലാപം ഉണ്ടാക്കാനുള്ള ഇത്തരം ശ്രമങ്ങളെ ചെറുത്ത് തോല്‍പ്പിക്കേണ്ടിയിരിക്കുന്നു. പ്രകോപനത്തില്‍ വീഴാതെ പ്രദേശത്തെ സമാധാന അന്തരീക്ഷം നിലനിര്‍ത്തണം’ മുഖ്യമന്ത്രി വ്യക്തമാക്കി.
ഹരിദാസിന്റെ ശരീരത്തില്‍ ഇരുപതിലധികം വെട്ടുകളുണ്ടെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കി. ഇടതുകാല്‍ മുറിച്ചു മാറ്റിയ നിലയില്‍ ആയിരുന്നു. കൂടുതല്‍ മുറിവുകള്‍ അരയ്ക്കു താഴേയ്ക്കാണെന്നും റിപ്പോര്‍ട്ട് പറയുന്നു. മുറിവുകളുടെ എണ്ണം കണക്കാക്കാന്‍ ബുദ്ധിമുട്ടാണ്. ഒരേ വെട്ടില്‍ തന്നെ തുടരെ വെട്ടുകള്‍ കൊണ്ടിരുന്നു. അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്നും റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു.
വീട്ടുമുറ്റത്ത് വെച്ചാണ് കൊലപാതകം നടന്നത്. സംഭവിച്ചത് രാഷ്ട്രീയ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാറായിട്ടില്ല. സംഭവത്തോട് അനുബന്ധിച്ച് വിവാദ പ്രസംഗം നടത്തിയ ബി.ജെ.പി കൗണ്‍സിലര്‍ ലിജേഷിനെ കസ്റ്റഡിയില്‍ എടുക്കുമെന്ന് കമ്മിഷണര്‍ ആര്‍. ഇളങ്കോ അറിയിച്ചു. ഹരിദാസ് വധക്കേസില്‍ പൊലീസ് ഇതുവരെ ഏഴു പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.






























