ആലപ്പുഴ : സ്‌കൂൾ ഏറ്റെടുത്തോളൂ വാടക തന്നാൽ മതിയെന്ന ചില എയ്‌ഡഡ് സ്‌കൂൾ മാനേജുമെന്റുകളുടെ വിരട്ടൽ സർക്കാറിനെ ഭയപ്പെടുത്തുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവർ സർക്കാരിനെ വിരട്ടാൻ പറഞ്ഞതാണെങ്കിലും അത് ഗൗരവമായി എടുക്കുകയാണ്. ഇപ്പോൾ അധ്യാപകരുടെ ശമ്പളം സർക്കാരല്ലേ കൊടുക്കുന്നത്. അതിന്റെ കൂടെ മാസവാടക കൊടുക്കലാണോ സർക്കാരിന് വലിയ കാര്യം. ചില തെറ്റായ രീതികളുണ്ട്. അത് തുടരാൻ പാടില്ലെന്നേ ബജറ്റ് നിർദേശം ഉദ്ദേശിച്ചിട്ടുള്ളൂ. അതിനപ്പുറം പോകാൻ ആലോചിച്ചിട്ടില്ല. കെഎസ്‌ടിഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആലപ്പുഴ ഇ എം എസ് സ്‌റ്റേഡിയത്തിൽ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
എയ്‌ഡഡ് സ്‌കൂളുകളെല്ലാം കൊള്ളരുതായ്‌മ കാണിക്കുകയാണെന്ന് സർക്കാർ പറഞ്ഞിട്ടില്ല. കേരളത്തിന്റെ വിദ്യാഭ്യാസ മികവിൽ ഏറ്റവും വലിയ സംഭാവന എയ്‌ഡഡ് സ്‌കൂളുകളുടെതായിരുന്നു. വിദ്യാഭ്യാസ മേഖലയെ കച്ചവട താൽപ്പര്യത്തോടെ സമീപിക്കുന്ന ഒരു വിഭാഗം ഉണ്ട്. അതിന്റെ ഭാഗമായി ചിലയിടത്ത് കൃത്രിമമായി വിദ്യാർഥികളുടെ എണ്ണം കൂട്ടി കാണിക്കുന്നു. അത് പരിശോധിക്കാനാണ് നിയന്ത്രണങ്ങൾ. ഒരു വിദ്യാർഥി കൂടിയാൽ മറ്റൊരു ഡിവിഷൻ കണക്കാക്കുന്നു. ആ അധികാരം സർക്കാർ എടുക്കുകയാണെന്നാണ് ബജറ്റിൽ പറഞ്ഞത്.
എ ഇ ഒമാരുടെ അധികാരം കൈയാളാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. അതിന് സർക്കാരിന്റെ പരിശോധന ഉണ്ടാകുമെന്ന് പറഞ്ഞാൽ നിലവിലുള്ളതിന് കോട്ടംതട്ടുന്നില്ല. പുതിയ തസ്‌തിക സൃഷ്ടിക്കുമ്പോഴേ പ്രശ്‌നം വരൂ. പുതിയ ഡിവിഷനും തസ്‌തികയും സൃഷ്ടിക്കുന്നത് സർക്കാർകൂടി അറിഞ്ഞേ നടക്കൂ. തങ്ങൾക്ക് സ്ഥാപനം നടത്തിക്കൊണ്ടുപോകാൻ പ്രയാസമാണെന്ന് പറയുന്നത് സർക്കാർ പറയുന്നതിൽ കഴമ്പുണ്ടെന്ന് സമ്മതിക്കലല്ലേ. സംശുദ്ധമായ രീതിയിൽ എയ്‌ഡഡ് സ്‌കൂൾ പ്രവർത്തിപ്പിക്കുന്നവർക്ക് പ്രയാസമൊന്നും നേരിടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.