തിരുവനന്തപുരം : വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. വിമാനത്താവള നടത്തിപ്പിൽ പരിചയമില്ലാത്ത കമ്പനിക്ക് ഈ മേഖല തീറെഴുതാനാണ് കേന്ദ്രത്തിന്‍റെ നീക്കം. കുത്തക സൃഷ്ടിക്കാനാണ് ശ്രമം. അദാനിയെ ഏൽപ്പിച്ചാൽ വിമാനത്താവളത്തിന്‍റെ വികസനം ഒരിഞ്ചുപോലും മുന്നോട്ടു പോകില്ല.
സുപ്രീം കോടതിയിലെ ഹർജി പോലും പരിഗണിക്കാതെയാണ് കേന്ദ്ര സർക്കാരിന്റെ നടപടിയെന്നും മുഖ്യമന്ത്രി വിമർശിച്ചു. തിരുവനന്തപുരം, ജയ്പുർ, ഗുവാഹത്തി വിമാനത്താവളങ്ങളുടെ നടത്തിപ്പ് ഏറ്റെടുക്കുന്നതിനു വിമാനത്താവള അതോറിറ്റിയുമായി അദാനി ഗ്രൂപ്പ് ചൊവ്വാഴ്ച ധാരണാപത്രം ഒപ്പിട്ടിരുന്നു. 50 വർഷത്തേക്കാണു നടത്തിപ്പ് ഏറ്റെടുക്കുക. ജൂൺ മാസത്തോടെ കൈമാറ്റ നടപടികൾ പൂർത്തിയാകുമെന്നാണു സൂചന.