പാല : പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥി മാണി.സി. കാപ്പനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി. സ്വന്തം പാർട്ടിയേയും മുന്നണിയേയും വഞ്ചിച്ചാണ് മാണി സി. കാപ്പൻ പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥിയായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അവസരവാദികൾക്ക് ജനം മറുപടി നൽകും. ഉപതെരഞ്ഞെടുപ്പിൽ പാലായിൽ വിജയിച്ചത് ഇടതു മുന്നണിയുടെ മികവു കൊണ്ടാണന്നും പാലായിൽ നടന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
മൂന്നിടത്ത് എൻഡിഎ പത്രിക തള്ളിയത് സംശയാസ്പദമെന്നും മുഖ്യമന്ത്രി പറഞ്ഞു. പലയിടത്തും അവിശുദ്ധ അടിയൊഴുക്കുകൾ സംഭവിക്കുന്നുണ്ട്. പല മണ്ഡലങ്ങളിലെയും എൻഡിഎ സ്ഥാനാർത്ഥികളെ കണ്ടാൽ തന്നെ സംശയം ഉയരുക സ്വാഭാവികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങളെയും മുഖ്യമന്ത്രി രൂക്ഷ ഭാഷയിൽ വിമർശിച്ചു. മാധ്യമങ്ങൾ യുഡിഎഫ് ഘടകകക്ഷികളെ പോലെ പ്രവർത്തിക്കുന്നു. വസ്തുതകൾ പരിശോധിക്കാതെയാണ് പല വ്യാജ വാർത്തകളും നൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.