തിരുവനന്തപുരം: അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ പേരിൽ ഗവർണർ ഉന്നത ഉദ്യോഗസ്ഥരുടെയും വി.സിമാരുടെയും സമാന്തര യോഗം വിളിച്ചതിൽ മുഖ്യമന്ത്രി വിഡി സതീശനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഗുരുതര ഭരണഘടനാ ലംഘനം മുഖ്യമന്ത്രി അറിഞ്ഞത് മാധ്യമ വാർത്തകളിലൂടെയാണെന്നാണ് പറയുന്നത്. ഭരണം യഥാർത്ഥത്തിൽ ആരാണ് നിയന്ത്രിക്കുന്നത്? എക്സിക്യൂട്ടീവിന്റെ തലവനായ മുഖ്യമന്ത്രിയെ അറിയിക്കുകപോലും ചെയ്യാതെ ഉദ്യോഗസ്ഥർ ഗവർണർ വിളിച്ച യോഗത്തിൽ പങ്കെടുക്കുന്നത് എങ്ങനെയാണ്. ഇത്രയും ഗൗരവമുള്ള ഒരു വിഷയത്തിൽ പ്രതിപക്ഷം വിമർശനം ഉയർത്തിയിട്ടും മുഖ്യമന്ത്രി പ്രതികരിച്ചില്ല. പകരം വിഷയം ലഘൂകരിച്ച് ഓഫീസ് പത്രക്കുറിപ്പ് ഇറക്കുക മാത്രമാണ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് ഫേസ്ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ ഓഫീസ് വൈകുന്നേരം പുറത്തിറക്കിയ വാർത്താക്കുറിപ്പിനെ പൂർണ്ണമായി തള്ളിക്കൊണ്ടാണ് പിണറായി വിജയൻ രംഗത്തെത്തിയത്. സംസ്ഥാനത്തിന്റെ ഭരണനിർവ്വഹണ തലവനായ മുഖ്യമന്ത്രി അറിയാതെ എങ്ങനെയാണ് ഉദ്യോഗസ്ഥര്‍ ലോക്ഭവൻ വിളിച്ച യോഗത്തിൽ പങ്കെടുത്തത്? വിഷയം ലഘൂകരിച്ച് ഗവർണർക്ക് ചീഫ് സെക്രട്ടറിയെ കൊണ്ട് കത്ത് അയപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. എന്തുകൊണ്ട് മുഖ്യമന്ത്രി നേരിട്ട് കത്തയച്ചില്ല എന്ന് പിണറായി വിജയൻ ചോദിക്കുന്നു. ഗവർണർക്കെതിരായതുകൊണ്ടാണോ മുഖ്യമന്ത്രി നേരിട്ട് കത്തയക്കാതിരുന്നത്? ഗവർണറെയും ഗവർണറെ നിയന്ത്രിക്കുന്ന രാഷ്ട്രീയ ശക്തികളെയും എതിർക്കാൻ ഭയമുള്ളതുകൊണ്ടാണോ മൗനം പാലിക്കുന്നത്? ചീഫ് സെക്രട്ടറിയെക്കൊണ്ട് ഗവർണർക്ക് കത്ത് അയപ്പിച്ചത് താൻ സംഘർഷത്തിനില്ല എന്ന നിലപാട് ആവർത്തിക്കലാണ്. പ്രതിഷേധിക്കാൻ പോലുമാവാതെ ദയനീയമായ കീഴടങ്ങലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇറക്കിയ പത്രക്കുറിപ്പിൽ നിന്ന് തെളിയുന്നത്- പിണറായി പരിസഹിച്ചു.


























