ടെഹ്റാൻ: അമേരിക്ക ഇറാൻ സമാധാന കരാറിനോട് തനിക്ക് പൂർണ സമ്മതം ഉണ്ടായിരുന്നില്ലെന്ന് പരമോന്നത നേതാവ് മൊജ്തബ ഖമനെയി. അമേരിക്കയുമായുള്ള ധാരണയ്ക്ക് സമ്മതിച്ചത് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയന്‍റെ ഉറപ്പിലാണെന്നും ഇറാൻ പരമോന്നത നേതാവ് പറഞ്ഞു. ജനങ്ങളുടെയും പ്രതിരോധ സേനകളുടെയും അവകാശങ്ങൾ സംരക്ഷിക്കുമെന്നും, ഉത്തരവാദിത്തം ഏറ്റെടുക്കും എന്നുമായിരുന്നു പ്രസിഡന്‍റ് നൽകിയ ഉറപ്പെന്നും മൊജ്തബ ഖമനെയി പറഞ്ഞു. അതേസമയം അമേരിക്ക കൂടുതൽ വിട്ടുവീഴചകൾ ചെയ്യാനും, വഴങ്ങാനും സമ്മർദം ചെലുത്തിയിരുന്നു എന്ന് നേതാക്കൾ തന്നെ അറിയിച്ചതായി മൊജ്തബ ഖമനെയി പറഞ്ഞു.
എന്നാൽ അത്തരം ആവശ്യങ്ങൾക്ക് വഴങ്ങില്ലെന്ന് നേതാക്കൾ ഉറപ്പ് നൽകിയെന്നും നേരിട്ടുള്ള ചർച്ചക്കളെ കുറിച്ച് ഇറാൻ പരമോന്നത നേതാവ് പറഞ്ഞു. ചർച്ചകൾ എന്നാൽ ശത്രുവിന്റെ ആവശ്യങ്ങൾ അംഗീകരിക്കുക എന്നല്ല അർത്ഥമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് അമേരിക്ക – ഇറാൻ സമാധാന കരാർ യാഥാർത്ഥ്യമായെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഫ്രാൻസിൽ വച്ച് കരാറിൽ ഒപ്പുവെച്ചെന്നാണ് ട്രംപ് അറിയിച്ചത്. 14 കാര്യങ്ങൾ വ്യക്തമാക്കുന്ന ധാരണാപത്രത്തിലാണ് ഡൊണാൾഡ് ട്രംപും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും ഒപ്പുവച്ചത്.




























