പാലക്കാട് : ഇടതുപക്ഷത്തിന് മാത്രമേ ഇന്ത്യയിൽ വർഗ്ഗീയ ശക്തികളെ രാഷ്ട്രീയമായി എതിർത്ത് തോൽപ്പിക്കാൻ കഴിയുകയുള്ളുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് ഉപതെരഞ്ഞെടുപ്പിൻ്റെ ഭാഗമായി മണ്ഡലത്തിൽ വിവിധയിടങ്ങളിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു മാസത്തിലേറെ നീണ്ടുനിന്ന തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപിലേക്ക് കടക്കുമ്പോൾ ഇടതുപക്ഷ പ്രവർത്തകരെയും അണികളെയും ആവേശത്തിലാക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ പരിപാടി. ശനിയാഴ്ച മേപ്പറമ്പ്, മാത്തൂർ, കൊടുന്തിരപ്പുള്ളി മേഖലകളിൽ മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത് സംസാരിച്ചു. പൊതുയോഗ വേദിയിലേക്ക് ഇരച്ചെത്തിയ ജനങ്ങൾ പാലക്കാട് മണ്ഡലത്തിൽ ഇക്കുറി ഇടതുപക്ഷം വിജയ്ക്കൊടി പാറിക്കുമെന്ന് സാക്ഷ്യപ്പെടുത്തി. പൊതുയോഗ വേദിയിലേക്ക് എത്തിയ സ്ഥാനാർത്ഥിയും മുഖ്യമന്ത്രിയും കൈകൾ കോർത്തു പിടിച്ചു പുതിയ പാലക്കാടിനായി ഒരുമിച്ച് ജയിക്കാമെന്ന് പ്രഖ്യാപിച്ചപ്പോൾ വേദിയിലും സദസിലും ഒരേപോലെ മുദ്രാവാക്യങ്ങളും ആരവങ്ങളും മുഴങ്ങി.
രാജ്യം ഭരിക്കുന്ന സംഘപരിവാർ ശക്തികൾ രാജ്യത്തിൻ്റെ അടിസ്ഥാന ശിലകളായ മതേതരത്വത്തിനും ജനാധിപത്യത്തിനും ഏൽപ്പിക്കുന്ന വെല്ലുവിളികൾ എടുത്തുപറഞ്ഞ മുഖ്യമന്ത്രി കേരളത്തിൻറെ വിവിധ മേഖലകളിൽ ബിജെപിയുമായി രാഷ്ട്രീയ ധാരണ ഉണ്ടാക്കുന്ന കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചു. പാലക്കാട് ഉപതിരഞ്ഞെടുപ്പ് കോൺഗ്രസ് ബിജെപി ഡീലിന്റെ ഉദാഹരണമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പാലക്കാട്ടെ കോൺഗ്രസ് ആർഎസ്എസ് ധാരണയുടെ ചരിത്രവും വിശദീകരിച്ചു. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ന്യൂനപക്ഷ ഭൂരിപക്ഷ വർഗീയതയോട് സന്ധി ചെയ്യുന്ന കോൺഗ്രസിന്റെ നയത്തെ കടന്നാക്രമിച്ചു കൊണ്ടാണ് മുഖ്യമന്ത്രി പൊതുയോഗങ്ങളിൽ പ്രസംഗിച്ചത്. രാഷ്ട്രീയലാക്കൊടുകൂടി കേന്ദ്രം കേരളത്തോട് കാണിക്കുന്ന വിവേചനങ്ങളെയും മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. വയനാട് ദുരിതാശ്വാസത്തിനായി സംസ്ഥാനം ആവശ്യപ്പെട്ട ന്യായമായ സാമ്പത്തിക സഹായം നൽകാൻ വിസമ്മതിച്ച കേന്ദ്രം അധികാരമുപയോഗിച്ച് രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്നും ആരൊക്കെ എതിർത്താലും വയനാടിനെ പുനർ നിർമ്മിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.
ജില്ലയിലെ ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ വിവിധ ഘടകകക്ഷി നേതാക്കൾ പൊതുയോഗങ്ങളിൽ പങ്കെടുത്തു സംസാരിച്ചു.





























