തൊടുപുഴ : തൊടുപുഴയിൽ കോൺഗ്രസ് കാലുവാരിയെന്ന പി.ജെ ജോസഫിന്റെ പ്രസ്താവന അടിസ്ഥാന രഹിതമെന്ന് ഇടുക്കി ജില്ലാ കോൺഗ്രസ് നേതൃത്വം. തെരഞ്ഞെടുപ്പ് സമയത്ത് പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു. അതേസമയം മുന്നണിയുടെ ഏകോപനമില്ലായ്മയാണ് ജില്ലയിലെ യു.ഡി.എഫിന്റെ പരാജയത്തിന് കാരണമെന്നാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെയും മുസ്‍ലിം ലീഗിന്റെയും വിലയിരുത്തൽ.
തൊടുപുഴ നഗരസഭയിൽ കോൺഗ്രസ് പരസ്യമായി കാലുവാരിയെന്നായിരുന്നു തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം കേരള കോൺഗ്രസ് നേതാവ് പി.ജെ ജോസഫിന്റെ ആദ്യ പ്രതികരണം. കോൺഗ്രസ് മനപ്പൂർവം വിമത സ്ഥാനാർഥികളെ നിർത്തി കേരള കോൺഗ്രസ് സ്ഥാനാർഥികളെ തോൽപ്പിക്കുകയായിരുന്നെന്നും ജോസഫ് പറഞ്ഞു. എന്നാൽ പ്രസ്ഥാവന ദൗർഭാഗ്യകരമാണെന്നാണ് കോൺഗ്രസിന്റെ പ്രതികരണം. ജില്ലയിലെ യു.ഡി.എഫിന്റെ പ്രകടനത്തിൽ കേരള കോൺഗ്രസും മുസ്‍ലിം ലീഗും അതൃപ്തരാണ്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേട്ടമുണ്ടാക്കിയെങ്കിലും മുന്നണിയിലെ ഏകോപനമില്ലായ്മ തിരിച്ചടിയായെന്നാണ് ജോസഫ് വിഭാഗത്തിന്റെ വിലയിരുത്തൽ.
ലീഗിന്റെ ശക്തി കേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞിട്ടില്ലെന്നും പരാജയ കാരണം കോൺഗ്രസിന്റെ അനൈക്യമാണെന്നും മുസ്‍ലിം ലീഗ് ജില്ലാനേതൃത്വം പ്രസ്താവന ഇറക്കി. കോൺഗ്രസ് പാർട്ടിക്കുള്ളിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ ജില്ലാ നേതൃത്വത്തിനെതിരെ വിമർശനമുയർന്നിരുന്നു. ഈ സാഹചര്യത്തിൽ ബ്ലോക്ക് തലത്തിൽ വരെ നേതൃമാറ്റത്തിന് സാധ്യതയുണ്ടെന്നാണ് കോൺഗ്രസ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.