ശബരിമല : ഓൺലൈൻ ബുക്കിംഗ് സംവിധാനം ആരംഭിക്കാത്തതിനെ തുടർന്ന് ശബരിമലയിൽ ഇന്ന് മുതൽ 5000 പേർക്ക് ദർശനാനുമതി നൽകില്ല. 5000 പേരെ പ്രവേശിപ്പിക്കാൻ ഹൈക്കോടതി അനുമതി നൽകിയെങ്കിലും പോലീസിന്റെ വെർച്വൽ ക്യൂ സംവിധാനം ശനിയാഴ്ച രാത്രിവരെയും ക്രമീകരിച്ചിട്ടില്ല.
അതിനാല്‍ കൂടുതല്‍ ഭക്തർക്ക് ഇന്ന് ദർശനത്തിന് അവസരം ലഭിക്കില്ല. കൊവിഡ് സാഹചര്യം നിലനിൽക്കെ ഓൺലൈനിൽ ബുക്കുചെയ്യുന്നവർക്കുമാത്രമേ ഇക്കുറി ശബരിമല ദർശനത്തിന് അനുമതി നൽകിയിട്ടുള്ളു. നിലവിൽ തിങ്കൾ മുതൽ വെള്ളിവരെ 2000 പേർക്കും ശനി, ഞായർ ദിവസങ്ങളിൽ 3,000 പേർക്കുമാണ് ദർശനാനുമതി.
അതേസമയം ശബരിമലയിലെ ജീവനക്കാർക്കും പോലീസുകാർക്കും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ ഭക്തരെ പ്രവേശിപ്പിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി മുൻപ് അനുമതി നൽകിയിരുന്നില്ല. ഡിസംബർ 26-നുശേഷം ദർശനത്തിനെത്തുന്ന അയ്യപ്പന്മാർ 48 മണിക്കൂറിനുള്ളിലുള്ള ആർടിപിസിആർ, ആർടിലാംപ്, എക്സ് പ്രസ്സ് നാറ്റ് തുടങ്ങിയവയിൽ ഏതെങ്കിലും ഒരു പരിശോധന നടത്തണമെന്നും സർക്കാർ നിർദേശിച്ചിരുന്നു. നിലവിൽ 24 മണിക്കൂറിനകമുള്ള ആന്റിജൻ നെഗറ്റീവ് സർട്ടിഫിക്കറ്റാണ് നൽകേണ്ടത്. ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു.