തിരുവനന്തപുരം : ജോസഫ് ഗ്രൂപ്പുമായി യുഡിഎഫ് ഇന്ന് നടത്താനിരുന്ന സീറ്റ് വിഭജന ചർച്ച മാറ്റിവെച്ചു. പി. ജെ ജോസഫിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. ജോസഫിന്റെ സാന്നിധ്യത്തിൽ ചർച്ച മതിയെന്ന നിലപാടാണ് തിരുവനന്തപുരത്തെത്തിയ മോൻസ് ജോസഫും ജോയ് എബ്രഹാമും സ്വീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ചർച്ച മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് പി. ജെ ജോസഫിന് കൊവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച തൊടുപുഴയിൽ പാർട്ടി ജില്ലാ കമ്മിറ്റി യോഗത്തിൽ ഉൾപ്പെടെ വിവിധ പരിപാടികളിൽ പങ്കെടുത്ത ജോസഫ് തിങ്കളാഴ്ചയാണ് തിരുവനന്തപുരത്തേക്കു പോയത്. ചൊവ്വാഴ്ച തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്രയുടെ സമാപനയോഗത്തിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾക്ക് ഒപ്പം പങ്കെടുത്തിരുന്നു. നിലവിൽ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.