കണ്ണൂര്‍: പികെ ഫിറോസ് റിവേഴ്‌സ് ഹവാലയാണ് നടത്തുന്നതെന്ന് കെടി ജലീല്‍ എംഎല്‍എ. പികെ ഫിറോസ് പല സ്ഥാപനങ്ങളും നടത്തുന്നുണ്ടെന്നും തിരുനാവായക്കാരനായ മുഹമ്മദ് അഷറഫാണ് അദ്ദേഹത്തിന്റെ ബിനാമിയെന്നും കെടി ജലീല്‍ പറഞ്ഞു. പികെ ഫിറോസിന് അത് നിഷേധിക്കാനാവില്ലെന്നും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തന്നെയാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഉന്നാവോ, കത്വ പെണ്‍കുട്ടികളുടെ പേരില്‍ പിരിച്ച തുകയും ദോത്തി ചാലഞ്ച് വഴി പിരിച്ച തുകയുമാണ് ഫിറോസ് ബിസിനസിനായി ഉപയോഗിച്ചതെന്നും ഫിറോസിന്റെ സ്ഥാപനം ഇന്ത്യയില്‍ നിന്ന് കോടിക്കണക്കിന് രൂപ സര്‍ക്കാരിന്റെയും ബാങ്കിന്റെയും കണ്ണുവെട്ടിച്ച് ഗള്‍ഫിലെത്തിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
‘പികെ ഫിറോസ് നിരവധി സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്. ദുബായില്‍ നിന്ന് എന്നെ ഒരാള്‍ വിളിച്ചിരുന്നു. ഫിറോസ് സെയില്‍സ് മാനേജറാണ് എന്ന് പറയപ്പെടുന്ന കമ്പനി അവിടെ നാമമാത്രമായ ബിസിനസാണ് നടത്തുന്നത്. മാംസം കണ്ടെയ്‌നറില്‍ വരുന്നു. അവരത് മറിച്ച് വില്‍ക്കുന്നു. പക്ഷെ ആ സ്ഥാപനം യഥാര്‍ത്ഥത്തില്‍ അവിടെ നടത്തിക്കൊണ്ടിരിക്കുന്നത് റിവേഴ്‌സ് ഹവാലയാണ്. ഇന്ത്യയില്‍ നിന്ന് സര്‍ക്കാരിന്റെയും ബാങ്കിന്റെയും കണ്ണുവെട്ടിച്ച് കോടിക്കണക്കിന് രൂപ ഗള്‍ഫിലെത്തിക്കുക. അതാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത് എന്നാണ് എനിക്ക് കിട്ടിയ വിവരം. നമ്മുടെ രാജ്യത്തിന്റെ സമ്പദ്ഘടനയെ ആണ് അവര്‍ തകര്‍ത്തുകൊണ്ടിരിക്കുന്നത്. ഇത്തരം രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ തുറന്നുകാട്ടപ്പെടണം. ആ ഉത്തരവാദിത്തമാണ് ഞാന്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്’: കെടി ജലീല്‍ പറഞ്ഞു.






























