കൊച്ചി : മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻ മന്ത്രി കെ.ടി ജലീൽ. ഇ.ഡി വിഷയത്തിൽ പാണക്കാട് കുടുംബാംഗങ്ങളുമായി കുഞ്ഞാലിക്കുട്ടി ഫോണിൽ സംസാരിച്ചതിന്‍റെ ശബ്ദരേഖയുണ്ടെന്നും അത് പുറത്ത് വിടേണ്ടിവരുമെന്നും ജലീൽ പ്രതികരിച്ചു. അങ്ങനെ വന്നാൽ അദ്ദേഹത്തിന് രാഷ്ട്രീയ പ്രവർത്തനം നിർത്തേണ്ടി വരുമെന്നും ജലീൽ പറഞ്ഞു.
പാണക്കാട് കുടുംബത്തെ വരുതിയിൽ നിർത്താമെന്ന വിചാരം തെറ്റാണ്. ലീഗിനെ കമ്പനിയാക്കാനാണ് കുഞ്ഞാലിക്കുട്ടിയുടെ ശ്രമം. മുഈനലി ശിഹാബ് തങ്ങൾക്കെതിരെ നടപടിയെടുത്താൽ വലിയ വില കൊടുക്കേണ്ടി വരും. ഇ.ഡിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാണക്കാട് കുടുംബത്തിലെ ചിലരുമായി കുഞ്ഞാലിക്കുട്ടി ഫോണിൽ സംസാരിച്ചിട്ടുണ്ട്. അറ്റകൈക്ക് അത് പുറത്ത് വിടേണ്ടിവരുമെന്നും അങ്ങനെ വന്നാൽ അദ്ദേഹത്തിന് രാഷ്ട്രീയം അവസാനിപ്പിക്കേണ്ടി വരുമെന്നും ജലീൽ പറഞ്ഞു.