കാസര്‍കോഡ് : യുഡിഎഫ് വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. ഇതുവരെ യുഡിഎഫിന് കടന്നു കയറാൻ പറ്റാത്ത മേഖലകളിലും യുഡിഎഫ് കടന്നു കയറും. താൻ നയിച്ച പ്രചാരണ പരിപാടികളിൽ നിന്ന് മനസിലാക്കാൻ കഴിഞ്ഞത് ഇത്തവണ യുഡിഎഫിന്റെ സമയമാണെന്നാണ്. യുഡിഎഫിന്റെ അപ്പർ ഹാൻഡാണ് എല്ലായിടത്തുമുള്ളതെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
നിലവിൽ എൽഡിഎഫിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾക്കൊന്നും തൃപ്തികരമായ മറുപടിയല്ല ലഭിക്കുന്നത്. പകരം പ്രതികാര നടപടിയാണ് മറുപടി. എൽഡിഎഫിനെ കുറിച്ച് കേന്ദ്ര ഏജൻസി അന്വേഷിക്കുന്നു. പകരം വിജിലൻസിനെ ഉപയോഗിച്ച് യുഡിഎഫിനെ അന്വേഷിപ്പിക്കുന്നു. ഇത് പ്രതിപക്ഷത്തിനോടുള്ള പീഡന നടപടിയാണെന്നും പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
കഴിഞ്ഞ വർഷത്തേക്കാൾ 100 ശതമാനം വിജയപ്രതീക്ഷയാണുള്ളത്. എൽഡിഎഫിന് ഒറ്റ സീറ്റുപോലും മലപ്പുറത്ത് ലഭിക്കില്ല. കേരളത്തിലെ മിക്ക ജില്ലകളിലും ഇപ്പോൾ യുഡിഎഫ് ട്രെൻഡാണുള്ളതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സ്പീക്കർക്കെതിരെയുള്ള ആരോപണങ്ങൾക്കുള്ള മറുപടികൽ തൃപ്തികരമല്ല. കേരളം വളരെ ഞെട്ടലോടും ആശങ്കയോടും കൂടിയാണ് ഇക്കാര്യങ്ങളൊക്കെ നോക്കിക്കാണുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.