പാലക്കാട് : സിപിഐഎം മുൻ നേതാവ് പി.കെ. ശശിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം ബ്രാഞ്ച് സെക്രട്ടറി. പാലക്കാട് മണ്ണാർക്കാട് നായാടിപ്പാറ ബ്രാഞ്ച് സെക്രട്ടറി കെ. മണികണ്ഠനെ ഫോൺ വഴി ശശി ഭീഷണിപ്പെടുത്തിയതെന്നാണ് പരാതി. “എനിക്കെതിരെ ശബ്ദിച്ചാൽ നിന്റെ കണ്ണ് അടിച്ചു പൊട്ടിക്കും, കയ്യും കാലും വെട്ടിക്കളയും. അതിനുള്ള ആളുകളെ ഞാൻ ഏർപ്പാടാക്കിയിട്ടുണ്ട്” എന്ന തരത്തിൽ ശശി ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. സംഭവത്തിൽ ആഭ്യന്തരമന്ത്രി, പ്രതിപക്ഷ നേതാവ്, ഡിജിപി, നാട്ടുകൽ പോലീസ് സ്റ്റേഷൻ എന്നിവർക്കാണ് മണികണ്ഠൻ പരാതി നൽകിയത്. ശശിയുടെ വീടുൾപ്പെടുന്ന നായാടിപ്പാറ ബ്രാഞ്ചിൽ ത്രഞ്ഞെടുപ്പിൽ വോട്ടുകുറഞ്ഞതുമായി ബന്ധപ്പെട്ട അസംതൃപ്തിയാണ് ഭീഷണിക്ക് പിന്നിലെ കാരണമെന്നാണ് സൂചന. പരാതിയിൽ അന്വേഷണം ആവശ്യപ്പെട്ട് നടപടി സ്വീകരിക്കണമെന്നുമാണ് മണികണ്ഠന്റെ ആവശ്യം.
ഒരിക്കൽ സിപിഐഎമ്മിലെ പ്രമുഖ നേതാവായിരുന്ന പി.കെ. ശശി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് പിന്തുണയുള്ള സ്ഥാനാർത്ഥിയായി ഒറ്റപ്പാലത്ത് മത്സരിച്ചിരുന്നു. അതിന് മുമ്പ് പാർട്ടി നടപടിയുടെ ഭാഗമായി അദ്ദേഹത്തെ നായാടിപ്പാറ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തുകയും പിന്നീട് പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് സിപിഐഎമ്മിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. പുതിയ പരാതിയോടെ ശശിക്കെതിരായ വിവാദങ്ങൾ വീണ്ടും രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.





























