പാലക്കാട്: കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചത് വ്യക്തിപരമായ കാരണങ്ങളാലാണെന്ന് പി.കെ ശശി. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫുമായി ഇതുവരെയും താന്‍ സംസാരിച്ചിട്ടില്ലെന്നും ഇപ്പോഴും സിപിഎം അംഗമാണ് താനെന്നും ശശി പറഞ്ഞു. തനിക്കെതിരായ പ്രതിഷേധങ്ങള്‍ മുതലെടുക്കാന്‍ യുഡിഎഫ് ശ്രമിക്കുന്നുണ്ടാകാമെന്നും നാളെ എന്താകുമെന്ന് പറയാനാകില്ലെന്നും ശശി പ്രതികരിച്ചു. കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന സിപിഎം പാലക്കാട് ജില്ലാ നേതൃത്വത്തിന്റെ ആവശ്യങ്ങള്‍ക്കിടെ ശശി ഇന്ന് സ്വമേധയാ സ്ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു.
‘സ്വമനസാലെയാണ് കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചത്. ആരും നിർബന്ധിച്ചിട്ടില്ല. സണ്ണി ജോസഫുമായി ഈ നിമിഷം വരെയും താന്‍ സംസാരിച്ചിട്ടില്ല. ഇപ്പോഴും സിപിഎം അംഗമായി തുടരുകയാണ്. മറിച്ചൊരു തീരുമാനം സ്വീകരിച്ചിട്ടില്ല. നാളെ എന്താകുമെന്ന് ആര്‍ക്കും പറയാനാവില്ലല്ലോ. മാര്‍കിസ്റ്റ് ആശയം മുറുകെ പിടിക്കുന്നയാള്‍ തന്നെയാണ് ഇപ്പോഴും ഞാന്‍. യുഡിഎഫിലേക്ക് പോകുന്നതിനെ കുറിച്ച് തന്നോട് ചോദിക്കേണ്ടതില്ല. എനിക്കെതിരായ പ്രതിഷേധങ്ങള്‍ മുതലെടുക്കാന്‍ യുഡിഎഫ് ശ്രമിക്കുന്നുണ്ടാകാം. ഇതുവരെ ആരും ബന്ധപ്പെട്ടിട്ടില്ല’. ശശി വ്യക്തമാക്കി.





























