ചെങ്ങന്നൂർ : നീരൊഴുക്കുനിലച്ച ഉത്തരപ്പള്ളിയാറിനെ വീണ്ടെടുക്കാനുള്ള പദ്ധതിക്ക് തുടക്കമാകുന്നു. അഞ്ചു പഞ്ചായത്തുകളിലൂടെ 18 കിലോമീറ്റർ ദൂരത്തിൽ ഒഴുകിയിരുന്ന ആറായിരുന്നു. പുലിയൂർ, ചെറിയനാട് പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന കുളിക്കാംപാലത്തിൽ വെച്ച് ആറ് തീരുകയാണ്. നേരത്തേ ബുധനൂർ പഞ്ചായത്തിലൂടെ ഒഴുകി കുട്ടമ്പേരൂരാറ്റിൽ ആറ് അവസാനിക്കുകയായിരുന്നു. പുനരുദ്ധാരണത്തിന്റെ ഭാഗമായി കുളിക്കാംപാലത്ത് ഒഴുക്കു നിലച്ച ആറിന്റെ നീരൊഴുക്ക് എങ്ങനെ വീണ്ടെടുക്കാമെന്നതിനെക്കുറിച്ച് പഠിച്ച് റിപ്പോർട്ടു തയ്യാറാക്കാൻ സമിതിയെ നിയോഗിച്ചു. പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ജി. ശ്രീകുമാർ കൺവീനറായ കമ്മിറ്റിയിൽ തഹസിൽദാർ, മേജർ, മൈനർ ഇറിഗേഷൻ വിഭാഗം എൻജിനിയർമാർ, വില്ലേജ് ഓഫീസർമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ജനപ്രതിനിധികൾ എന്നിവർ അംഗങ്ങളാണ്. മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് സമിതിക്ക് രൂപം നൽകിയത്.
ആറിന്റെ ഒഴുക്കിനു പ്രധാന തടസ്സം കൈയേറ്റങ്ങളാണ്. റീ സർവേ പ്രകാരം കൈയേറ്റമുണ്ടെന്നു കണ്ടെത്തിയ സ്ഥലങ്ങളിൽ എന്തുചെയ്യാമെന്ന് കമ്മിറ്റി പരിശോധിക്കും. കാർഷികസമൃദ്ധി ലക്ഷ്യമിട്ട് കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തി ഉത്തരപ്പള്ളിയാർ സംരക്ഷിക്കണമെന്ന ആവശ്യമുയർന്നിരുന്നു. ഇക്കാര്യത്തിൽ ഡോ. സ്വാമിനാഥൻ കമ്മിഷനെ ആലാ റൂറൽ ഡിവലപ്‌മെന്റ് ആൻഡ് കൾച്ചറൽ സൊസൈറ്റി സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കമ്മിഷൻ ഉത്തരപ്പള്ളിയാറിന്റെ പ്രദേശങ്ങൾ നേരിട്ടുസന്ദർശിക്കുകയും ചെയ്തതാണ്. എന്നാൽ പിന്നീട് ചില അതിർത്തിനിർണയ സർവേകളല്ലാതെ മറ്റൊന്നും നടന്നില്ല. ഒരുകാലത്ത് ചെങ്ങന്നൂർ താലൂക്കിന്റെ ഗതാഗത മാർഗം കൂടിയായിരുന്നു ഉത്തരപ്പള്ളിയാർ. വെൺമണി, ആലാ, ചെറിയനാട്, പുലിയൂർ, എണ്ണയ്ക്കാട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന നൂറുകണക്കിനു പാടശേഖരങ്ങളിലെ നെൽക്കൃഷിക്കും ഇടവേളകളിലെ പച്ചക്കറിക്കൃഷിക്കും ഉത്തരപ്പള്ളിയാറിലെ ജലം സമൃദ്ധമായി ഉപയോഗിച്ചിരുന്നു. ഇപ്പോൾ നദിയുടെ പലഭാഗത്തും വന്മരങ്ങളും കുറ്റിക്കാടുകളും വളർന്നുനിൽക്കുകയാണ്.






























