കൊച്ചി : കേരളത്തിൽ ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ട കേസിൽ പ്രതി റിയാസ് അബൂബക്കറിനുള്ള ശിക്ഷ നാളെ വിധിക്കും. കേസിൽ ഇരു വിഭാഗങ്ങളുടേയും വാദം പൂർത്തിയായി. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും സമൂഹത്തെ നശിപ്പിക്കാനുള്ള പദ്ധതിയാണ് പ്രതി ആസൂത്രണം ചെയ്തതെന്നും എൻഐഎ കോടതിയിൽ വാദിച്ചു. എന്നാൽ പ്രതിയുടെ പ്രായവും കുടുംബപശ്ചാത്തലവും പരിഗണിക്കണമെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇരു വിഭാഗത്തിന്റേയും വാദം പൂർത്തിയായ കേസിൽ ശിക്ഷ നാളെ വിധിക്കും.
കേസിൽ പ്രതി റിയാസ് അബൂബക്കർ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊച്ചി എൻ ഐ എ കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് വിധിച്ചത്. ഇയാൾക്കെതിരെ ചുമത്തിയ എല്ലാ വകുപ്പുകൾ പ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. യു എ പി എ 38, 39, ഐ പി സി 120 ബി വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കാസർഗോഡ് ഐ എസ് കേസിൻ്റെ ഭാഗമായാണ് ഈ കേസും ഉള്ളത്.