തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാമിന്റെ മൊഴിയെടുക്കാൻ ആലോചന. കേസിൽ ജയറാമിനെ സാക്ഷിയാകുമെന്ന് എസ്ഐടി അറിയിച്ചു. ശബരിമലയിലെ ദ്വാരപാലക പാളികൾ ഉണ്ണികൃഷ്ണൻ പോറ്റി ജയറാമിന്റെ വീട്ടിൽ കൊണ്ട് പോയിരുന്നു. ശബരിമല സ്വർണക്കൊള്ള കേസിൽ പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ നാളെ അന്വേഷണസംഘം അപേക്ഷ സമർപ്പിക്കും. കൊല്ലം വിജിലൻസ് കോടതിയിലാണ് അപേക്ഷ സമർപ്പിക്കുന്നത്. ഇതിനിടെ എ പത്മകുമാറിന്റെ പാസ്‌പോര്‍ട്ട് എസ്.ഐ.ടി. പിടിച്ചെടുത്തു.
വീട്ടില്‍ നടന്ന റെയ്ഡിലാണ് പാസ്‌പോര്‍ട്ട് പിടിച്ചെടുത്തത്. എ പത്മകുമാറിന്റെയും ഭാര്യയുടെയും ആസ്തികൾ സംബന്ധിച്ച് പരിശോധന നടത്തുകയാണ്. ശബരിമല പാളികൾ ഇളക്കിയെടുത്ത് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിടാനുള്ള തീരുമാനം ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന എ.പത്മകുമാറിന്റേതു മാത്രമായിരുന്നുവെന്ന് അന്നത്തെ ബോർഡ് അംഗങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിനു (എസ്ഐടി) മൊഴി നൽകിയെന്നു സൂചന.





























