കണ്ണൂർ : സൗജന്യ വൈഫൈ ഇല്ല. ശുദ്ധീകരിച്ച കുടിവെള്ളമില്ല. മഴ വന്നാൽ നിൽക്കാൻ മേൽക്കൂരയില്ല… ഇങ്ങനെയുള്ള റെയിൽവേ പ്ലാറ്റ്ഫോമിൽ ഒന്നു കയറാൻ റെയിൽവേ വാങ്ങുന്നത് 50 രൂപ. പ്രായമായവർക്കൊപ്പം ലഗേജും സാധനങ്ങളുമായി വന്ന് മിനിറ്റുകൾ മാത്രം ചെലവഴിക്കുന്നവരോടാണ് കഴുത്തറുപ്പൻനിരക്ക് ഈടാക്കുന്നത്. 10 രൂപയിൽനിന്ന് പൊടുന്നനെ 50 രൂപയിലേക്ക് ഉയർത്തിയതിനെതിരേ വ്യാപക പ്രതിഷേധം ഉയരുന്നു.
കോവിഡ് കാരണം ഒരുവർഷമായി നിർത്തിവെച്ച പ്ലാറ്റ്ഫോം ടിക്കറ്റ് മടങ്ങിവന്നപ്പോഴാണ് നിരക്ക് കൂട്ടിയത്. കാടുപിടിച്ച് കിടക്കുന്ന ചെറിയ സ്റ്റേഷൻതൊട്ട് എ ക്ലാസ് സ്റ്റേഷനിലെ പ്ലാറ്റ് ഫോം വരെ 50 രൂപ വാങ്ങാൻ തുടങ്ങി. രണ്ടുമണിക്കൂർ നേരത്തേക്കാണ് ഈ തുക നൽകേണ്ടത്. തിരക്ക് നിയന്ത്രിക്കാനാണ് ഈ വർധന എന്നാണ് റെയിൽവേ പറയുന്നത്. എന്നാൽ വലിയ സ്റ്റേഷനിൽപോലും ശൗചാലയത്തിൽ പോകാൻ വേറെ പണം നൽകേണ്ട അവസ്ഥയിലാണ്.
ദക്ഷിണ റെയിൽവേയുടെ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് 2012 മേയിലാണ് ആദ്യമായി വർധിപ്പിച്ചത്. മൂന്നുരൂപയിൽനിന്ന് അഞ്ചുരൂപയാക്കി. 2014 ജൂണിൽ യാത്രാനിരക്ക് കൂട്ടി. ഏറ്റവും കുറഞ്ഞ ദൂരനിരക്ക് രണ്ടുരൂപയിൽനിന്ന് അഞ്ചുരൂപയായി. 2015 ഏപ്രിൽ ഒന്നുമുതൽ പ്ലാറ്റ് ഫോം ടിക്കറ്റിന് 10 രൂപയാക്കി ഉയർത്തി. ഇപ്പോൾ അൺ റിസർവ്ഡ് വണ്ടിക്ക് ചുരുങ്ങിയ ടിക്കറ്റ് നിരക്ക് 30 രൂപയാണ്.
പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണമെന്ന് മലബാർ ട്രെയിൻ പാസഞ്ചേഴ്സ് ഫോറം ഭാരവാഹികൾ ആവശ്യപ്പെട്ടു. 10 രൂപയിൽനിന്ന് 50 രൂപയാക്കിയത് ക്രൂരതയാണെന്നും എം.ടി.പി.എഫ് ചെയർമാൻ കരീം മാനസ, കൺവീനർ ഫൈസൽ ചെള്ളത്ത്, ജോയിന്റ് കൺവീനർ പി.കെ.സി ഫൈസൽ എന്നിവർ പറഞ്ഞു. ഒരുമിനിറ്റുനേരം ലഗേജും മറ്റുമായി യാത്രയയയ്ക്കാൻ വരുന്നവരോട് 50 രൂപ വാങ്ങുന്നത് അവസാനിപ്പിക്കണമെന്ന് മലബാർ റെയിൽ യൂസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.പി രാമകൃഷ്ണൻ ആവശ്യപ്പെട്ടു.