പുല്ലാട് : പ്ലാവിൻചുവട് – ഓവനാലിൽപ്പടി റോഡ് തകർന്നത് ഗതാഗതം ദുഷ്കരമാക്കുന്നു. പുല്ലാടുനിന്ന് കടപ്ര ഭാഗത്തേക്ക് പോകുന്ന റോഡിന്റെ പലഭാഗവും പൊട്ടിപ്പൊളിഞ്ഞനിലയിലാണ്. വർഷങ്ങളായി അറ്റകുറ്റപ്പണി നടത്താത്തതിനാൽ കുണ്ടുംകുഴിയുമായി കാൽനടയാത്രയ്ക്കുപോലും ബുദ്ധിമുട്ടുന്ന സ്ഥിതിയിലാണ് റോഡ്. കഴിഞ്ഞദിവസത്തെ മഴയിൽ റോഡിലെ കുഴികളിൽ വെള്ളംനിറഞ്ഞ് പലയിടത്തും കുളങ്ങൾക്ക് സമാനമായി മാറി. പൂർണമായി റീടാർ ചെയ്തിട്ട് കാലങ്ങളായതിനാൽ റോഡിന്റെ പല ഭാഗങ്ങളും തകർന്ന അവസ്ഥയിലാണ്. തിരുവല്ല – കോഴഞ്ചേരി റോഡിൽ നിന്ന് കടപ്ര, ചെങ്ങന്നൂർ ഭാഗത്തേക്ക് പോകുന്ന റോഡാണ് പൊട്ടിപ്പൊളിഞ്ഞുകിടക്കുന്നത്.
കോയിപ്രം കൃഷിഭവൻ, കടപ്ര മലനട ക്ഷേത്രം, കോയിപ്രം ഗവ. എച്ച്.എസ്.എസ്., ആറാട്ടുപുഴ ഭാഗങ്ങളിലേക്കുള്ള പ്രധാന വഴിയാണിത്. മിനി ഹൈവേയിൽനിന്ന് തിരിയുന്ന ഭാഗത്താണ് റോഡ് ഏറെ പൊട്ടിപ്പൊളിഞ്ഞിരിക്കുന്നത്. പ്രധാന റോഡിൽനിന്ന് ഒരടി പൊക്കത്തിലാണ് കലുങ്ക് പണിതിട്ടുള്ളത്. റോഡിനോട് ചേർന്നുള്ള ഭാഗം കോൺക്രീറ്റ് ചെയ്തിരുന്നെങ്കിലും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. റോഡ് തുടങ്ങുന്നിടത്ത് വലിയ രണ്ടുകുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. കുഴിതാണ്ടിയുള്ള യാത്ര ഏറെ ദുഷ്കരമാണ്. മിക്ക സമയങ്ങളിലും ഈ ഭാഗങ്ങളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ്. റോഡിൽ കൃഷിഭവൻവരെയുള്ള 200 മീറ്റർ ദൂരത്തിൽ നാല് വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്.
മൂന്നുറോഡുകളും ചേരുന്ന ഓവനാലിപ്പടിയിൽ ഒരടിയോളം താഴ്ചയുള്ള വലിയൊരു കുഴിയാണ് രൂപപ്പെട്ടിരിക്കുന്നത്. കുഴിയിൽ വെള്ളം കെട്ടിനിൽക്കുമ്പോൾ താഴ്ചയറിയാതെ വാഹനങ്ങൾ വന്ന് ചാടുന്നത് പതിവാണ്. കഴിഞ്ഞദിവസം കുഴിയിൽവീണ് ഇരുചക്രവാഹനയാത്രക്കാരിക്ക് പരിക്കുപറ്റിയിരുന്നു. പാറയിൽപടിയിലും സ്ഥിതി വ്യത്യസ്തമല്ല. വാഹനങ്ങൾ വളരെ പാടുപെട്ടാണ് കുഴി കയറിയിറങ്ങി പോകുന്നത്. സ്കൂൾ തുറക്കുന്നതോടെ കടപ്ര, ചെങ്ങന്നൂർ ഭാഗത്തേക്കുള്ള ബസുകൾ ഇതുവഴിയാണ് കടന്നുപോകുന്നത്. എത്രയുംവേഗം റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.





























