ആനക്കര : കളിക്കാൻ പോയി രാത്രിയേറെ വൈകിയിട്ടും തിരികെയെത്താതിരുന്ന കുട്ടികൾക്കായി ഒരു നാട് ഒന്നടങ്കം തെരച്ചിൽ നടത്തി. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ കുട്ടികളെ കണ്ടെത്തുകയും ചെയ്തു. കപ്പൂർ പഞ്ചായത്തിലെ പറക്കുളത്ത് ചൊവ്വാഴ്ചയാണ് നാടിനെയാകെ ഭയാശങ്കയിലാക്കിയ സംഭവം.
14 വയസുള്ള രണ്ടുപേരും ഒമ്പതും പന്ത്രണ്ടും വയസുള്ള ഓരോരുത്തരുമടക്കം നാല് ആൺകുട്ടികളെയാണ് കാണാതായത്. രാവിലെ കളിക്കാൻ പോയ നാലുപേരും ഏറെ വൈകീട്ടും വീടുകളിൽ തിരിച്ചെത്തിയില്ല. ഇതോടെ വീട്ടുകാർ പ്രദേശമാകെ തെരച്ചിൽ നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല. തുടർന്ന് തൃത്താല പോലീസും നാട്ടുകാരും സംഘടിച്ച് രാത്രിയിൽ പ്രദേശമാകെ തെരച്ചിൽ തുടർന്നെങ്കിലും നിരാശയായിരുന്നു ഫലം.
ആനക്കര, കുമ്പിടി ഭാഗങ്ങളിൽ കുട്ടികളെ കണ്ടതായി ചിലർ പറഞ്ഞതോടെ ആ വഴിക്കും അന്വേഷണം നീണ്ടു. ആ ഭാഗങ്ങളിലുള്ള സി.സി.ടി.വി. ക്യാമറകൾ പോലീസും നാട്ടുകാരും ചേർന്ന് പരിശോധന നടത്തി. ഇതിൽ ഇവർ ആനക്കര കണ്ടനകം റോഡിലൂടെ നടന്നുപോകുന്നതായി കണ്ടതിനെത്തുടർന്ന് അന്വേഷണം ആനക്കര പരിസരം കേന്ദ്രീകരിച്ച് ഊർജിതമാക്കി. മേഖലയിലെ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ കുട്ടികളെ കാണാതായ സംഭവം പ്രചരിച്ചതോടെ വിവിധ മേഖലകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ആരംഭിച്ചു. രാത്രി ഒരുമണിയോടെ ഇവരെ ആനക്കര ഹൈസ്കൂൾ പരിസരത്തുനിന്ന് കണ്ടെത്തി.
തൃത്താല പോലീസിന്റെയും ആനക്കര, പറക്കുളം, കുമ്പിടി പ്രദേശങ്ങളിൽനിന്നുള്ള നൂറുകണക്കിന് യുവാക്കളുടെയും നേതൃത്വത്തിലാണ് തെരച്ചിൽ നടത്തിയത്. കുട്ടികളെ ബന്ധുക്കൾക്ക് കൈമാറി. വീട്ടിലേക്ക് വരാതിരുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിന് വഴി തെറ്റിപ്പോയതാണ് എന്നായിരുന്നു കുട്ടികളുടെ മറുപടി. കുട്ടികൾ കളികഴിഞ്ഞശേഷം ചൂണ്ടയിട്ട് മത്സ്യംപിടിക്കാൻ പോയി എന്ന സൂചന ലഭിച്ചതോടെ ഈ മേഖലയിലുള്ള കുളങ്ങൾ, ക്വാറികൾ, കാങ്കപ്പുഴ എന്നിവിടങ്ങളിലും നാട്ടുകാർ തെരച്ചിൽ നടത്തിയിരുന്നു.