തിരുവനന്തപുരം: ഹൈസ്‌കൂളിൽ പാസാവാൻ ഓരോവിഷയത്തിലും മിനിമംമാർക്ക് വേണമെന്ന് സർക്കാർ നിർബന്ധമാക്കിയിരിക്കേ, എട്ട്, ഒൻപത് ക്ലാസുകളിൽ സേ പരീക്ഷയും വരുന്നു. എസ്.സി.ഇ.ആർ.ടി. തയ്യാറാക്കുന്ന മാർഗരേഖയിൽ ഇക്കാര്യവും ഉൾപ്പെടുത്തുമെന്ന് അധികൃതർ പറഞ്ഞു. പൊതുപരീക്ഷ പത്താംക്ലാസിലായതിനാൽ എട്ട്, ഒൻപത് ക്ലാസുകളിൽ പാസാക്കിവിടുന്നതാണ് നിലവിലെ രീതി. ഗുണനിലവാരം ഉറപ്പാക്കാൻ ഓരോവിഷയത്തിലും എഴുത്തുപരീക്ഷയിൽ മിനിമംമാർക്ക് വേണമെന്നാണ് ഈ വർഷംമുതലുള്ള നിബന്ധന. ഇത്തവണ എട്ടാംക്ലാസ് മുതൽ ഇത് നടപ്പാക്കാനാണ് സർക്കാർ തീരുമാനം. കുട്ടികളുടെ പഠനനിലവാരം വിലയിരുത്താൻ വർഷം മൂന്നുഘട്ടത്തിലുള്ള വിലയിരുത്തലുമുണ്ടാവും.
പാദവാർഷിക പരീക്ഷയ്ക്കുശേഷമായിരിക്കും ആദ്യത്തെ വിലയിരുത്തൽ. കുട്ടി ഏതുവിഷയത്തിലാണ് പിന്നിലെന്നു മനസ്സിലാക്കി പഠന പിന്തുണ ഉറപ്പാക്കാനുള്ള ഇടപെടൽ സ്കൂളിന്റെ ഭാഗത്തുനിന്നുണ്ടാവും. അർധവാർഷിക പരീക്ഷയുടെ സമയത്തും വിലയിരുത്തലുണ്ടാവും. വാർഷിക പരീക്ഷയ്ക്കുശേഷം കുട്ടിയെ സമഗ്രമായി വിലയിരുത്തി പഠനപിന്തുണ ഉറപ്പാക്കാൻ ബ്രിഡ്ജ് കോഴ്‌സ് നൽകും. ഒന്നോ രണ്ടോ വിഷയങ്ങളിലാണ് പരാജയപ്പെട്ടതെങ്കിൽ സേ പരീക്ഷയ്ക്ക് അവസരമൊരുക്കും.





























