തിരുവനന്തപുരം: സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം.ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ കുറ്റം നിഷേധിച്ച് െഎ.എ.എസ്. ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ. പോലീസ് ഹാജരാക്കിയ കുറ്റപത്രം കോടതി വായിച്ചുകേൾപ്പിച്ചപ്പോഴാണ് ശ്രീറാം കുറ്റം നിഷേധിച്ചത്. ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ.പി.അനിൽകുമാറാണ് കേസ് പരിഗണിച്ചത്. പ്രോസിക്യൂഷൻ ഹാജരാക്കിയ കുറ്റപത്രത്തിലെ പിഴവ് കോടതി ചൂണ്ടിക്കാണിച്ചെങ്കിലും പിഴവ് തിരുത്താൻ പ്രോസിക്യൂഷനു കഴിഞ്ഞില്ല. പ്രതിക്കെതിരേ മനഃപൂർവമല്ലാത്ത നരഹത്യ, അലക്ഷ്യമായും അശ്രദ്ധമായും വാഹനമോടിക്കൽ, തെളിവു നശിപ്പിക്കൽ, മദ്യപിച്ച് വാഹനമോടിക്കൽ എന്നീ കുറ്റങ്ങളാണ് പ്രോസിക്യൂഷൻ ചുമത്തിയിട്ടുള്ളത്.
മനഃപൂർവമല്ലാത്ത നരഹത്യക്കൊപ്പം അലക്ഷ്യമായും അശ്രദ്ധമായും വാഹനമോടിച്ചു എന്ന കുറ്റം എങ്ങനെ നിലനിൽക്കുമെന്നായിരുന്നു കോടതിയുടെ ചോദ്യം. അലക്ഷ്യമായി വാഹനമോടിച്ചു എന്ന കുറ്റം നിലനിർത്തണമെങ്കിൽ അശ്രദ്ധമായ പ്രവൃത്തികൊണ്ടുണ്ടായ മനഃപൂർവമല്ലാത്ത നരഹത്യ എന്ന കുറ്റമല്ലേ ചുമത്തേണ്ടതെന്നും കോടതി പ്രോസിക്യൂട്ടറോടു ചോദിച്ചു. വ്യക്തമായ മറുപടി ലഭിക്കാതിരുന്ന സാഹചര്യത്തിൽ, പ്രോസിക്യൂഷൻ ഹാജരാക്കിയ കുറ്റപത്രം കോടതി പ്രതിയെ വായിച്ചുകേൾപ്പിച്ചു. മനഃപൂർവമല്ലാത്ത നരഹത്യക്ക് 10 വർഷം കഠിനതടവും പിഴയുമാണ് ശിക്ഷ.





























