തിരുവനന്തപുരം : എയ്ഡഡ് സ്കൂളുകളിൽ പ്ലസ് വൺ പ്രവേശനത്തിനുള്ള കമ്യൂണിറ്റി ക്വാട്ടാ സീറ്റുകൾ തിരിച്ചുവരുന്നു. എയ്ഡഡ് സ്കൂളുകളിലെ 30 ശതമാനം സംവരണത്തിൽ 20 ശതമാനം മാനേജ്മെന്റ് ക്വാട്ടയും പത്തുശതമാനം സീറ്റുകൾ അതത് സമുദായത്തിലെ കുട്ടികൾക്കും നീക്കിവെക്കാനാണ് നിർദേശം. പ്ലസ് വൺ പ്രവേശന പ്രോസ്പെക്ടസിൽ ഇതുസംബന്ധിച്ച് നിർദേശങ്ങൾ ഉൾപ്പെടുത്താൻ സർക്കാർ നിർദേശം നൽകി. ഓഗസ്റ്റ് 24 ന് പ്രവേശനടപടികൾ ആരംഭിക്കാനാണ് ആലോചന.
കമ്യൂണിറ്റി സീറ്റുകളിൽ മെറിറ്റ് പാലിച്ച് ഓൺലൈനായി പ്രവേശനം നടക്കുന്നതിനാൽ മാനേജ്മെന്റിന് ആ സീറ്റുകളിൽ നിയന്ത്രണമുണ്ടാകാനിടയില്ല. ഇത് മാനേജ്മെന്റുകൾക്ക് തിരിച്ചടിയാകും. സംവരണം പാലിക്കപ്പെടണമെന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കമ്യൂണിറ്റി ക്വാട്ട പുനഃസ്ഥാപിക്കുന്നത്. പ്രൊഫഷണൽ കോഴ്സുകളിലടക്കം കമ്യൂണിറ്റി ക്വാട്ടാ സീറ്റുകളിലെ പ്രവേശനം മെറിറ്റടിസ്ഥാനത്തിൽ ഓൺലൈനായാണ് നടത്തുന്നത്. അതത് മാനേജ്മെന്റുകളുടെ സമുദായത്തിലെ കുട്ടികൾക്കായി നേരത്തേ ഇത്തരത്തിൽ സീറ്റ് നീക്കിവെച്ചിരുന്നെങ്കിലും പിന്നീട് മുഴുവൻ സീറ്റുകളും മാനേജ്മെന്റുകൾ കൈയടക്കുകയായിരുന്നു.
സംവരണേതര വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള 10 ശതമാനം സംവരണം ഇക്കൊല്ലവും തുടരും. പ്രവേശനത്തിന് കണക്കാക്കുന്ന പരമാവധി ബോണസ് പോയന്റ് പത്തായി നിജപ്പെടുത്തും. പാഠാനുബന്ധ പ്രവർത്തനം, സ്വന്തം സ്കൂൾ, സ്വന്തം പഞ്ചായത്തിലെ സ്കൂൾ, ജവാന്മാരുടെ മക്കൾ തുടങ്ങിയ ഘടകങ്ങൾക്കാണ് ബോണസ് പോയന്റ് നൽകുന്നത്. നീന്തൽ പോലെയുള്ള യോഗ്യതകൾ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കേണ്ടതാണെന്നും നിർദേശിച്ചിട്ടുണ്ട്. ലിറ്റിൽ കൈറ്റ്സിന്റെ ഐ.ടി. ക്ലബ് അംഗങ്ങൾക്ക് ബോണസ് മാർക്കായി ഒരു പോയന്റ് അനുവദിക്കും. 2014 ൽ അനുവദിച്ച പുതിയ ബാച്ചുകളിൽ മതിയായ കുട്ടികൾ ഇല്ലാത്തവ ഇക്കൊല്ലം തുടരില്ല. ഈ ബാച്ചുകൾ മലബാറിലെ സർക്കാർ സ്കൂളുകളിലേക്ക് മാറ്റും.