തിരുവനന്തപുരം : മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിനായി അടിയന്തര നടപടികളുമായി സർക്കാർ മുന്നോട്ട്. നിലവിലുള്ള സ്ഥിര ബാച്ചുകൾക്കൊപ്പം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അനുവദിച്ച 354 അഡീഷണൽ ബാച്ചുകൾ കൂടി ഉൾപ്പെടുത്തി ഇത്തവണ അലോട്ട്മെന്റ് നടത്താൻ തീരുമാനിച്ചു. കൂടാതെ ആവശ്യമായ ഇടങ്ങളിൽ മാർജിനൽ സീറ്റ് വർദ്ധനവും നടപ്പിലാക്കും. സീറ്റ് ക്ഷാമം രൂക്ഷമായ ജില്ലകളിൽ സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങൾ കൂടി പരിഗണിച്ച് കൂടുതൽ ബാച്ചുകൾ നൽകുന്ന കാര്യം ആലോചിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
സ്കൂളുകളിൽ ആവശ്യമായ സൗകര്യങ്ങളുണ്ടെങ്കിൽ അധ്യാപക പുനർവിന്യാസം നടത്തി അധിക ബാച്ചുകൾ അനുവദിക്കാനാണ് ധാരണ. സ്ഥിരമായ ബാച്ചുകൾ അനുവദിക്കുന്നതിന് ചില നടപടിക്രമങ്ങൾ ആവശ്യമായതിനാൽ അതിന് സമയമെടുക്കുമെന്നും നിലവിൽ താൽക്കാലിക പരിഹാരങ്ങൾക്കാണ് മുൻഗണനയെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ സ്കൂളുകളിൽ പാഠപുസ്തക വിതരണം ഈ മാസം 29-നകം പൂർത്തിയാക്കും എന്നും മന്ത്രി അറിയിച്ചു.






























