ന്യൂഡൽഹി: പ്ലസ്ടു കോഴക്കേസില്‍ സുപ്രീം കോടതിയിൽ ഫയൽചെയ്ത സത്യവാങ്മൂലത്തിൽ വിജിലൻസ് ലീഗൽ അഡ്വൈസറുടെ നിയമോപദേശം ഉൾപ്പെടുത്തിയ മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിക്ക് സുപ്രീം കോടതിയുടെ വിമർശനം. നിയമോപദേശം സത്യവാങ്മൂലത്തിൽനിന്ന് നീക്കാൻ ജസ്റ്റിസ് അഭയ് എസ്. ഓക അധ്യക്ഷനായ ബെഞ്ച് ഷാജിയോട് നിർദേശിച്ചു. അഭിഭാഷകൻ സർക്കാരിന് കൈമാറുന്ന നിയമോപദേശം പ്രെവിലെജ്ഡ് കമ്മ്യുണിക്കേഷൻ ആണെന്ന് സുപ്രീം കോടതി പറഞ്ഞു. തെളിവ് നിയമം അനുസരിച്ച് ഈ രേഖ കോടതിയിൽ ഹാജരാക്കാൻ പാടില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. എന്നാൽ, ഈ രേഖ ഹൈക്കോടതി പരിഗണിച്ചിരുന്നുവെന്ന് കെ.എം. ഷാജിയുടെ അഭിഭാഷകൻ സുപ്രീം കോടതിയിൽ പറഞ്ഞു.
വിരമിച്ച ജഡ്ജിമാരുടെ നിയമോപദേശം സമീപകാലത്ത് പലരും വിചാരണ കോടതികളിൽവരെ ഹാജരാക്കാറുണ്ടെന്ന് കേസിൽ ഇ.ഡിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിസ്റ്റർ ജനറൽ എസ്.വി. രാജു പറഞ്ഞു. തുടർന്നാണ് സത്യവാങ്മൂലത്തിൽനിന്ന് നിയമോപദേശം നീക്കാൻ സുപ്രീം കോടതി കെ.എം. ഷാജിക്ക് നിർദേശം നൽകിയത്. പ്ലസ് ടു കോഴ ഇടപാടിൽ കെ.എം. ഷാജിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യരുതെന്ന് വ്യക്തമാക്കി വിജിലൻസിന്റെ കോഴിക്കോട്ടെ അഡീഷണൽ ലീഗൽ അഡ്വൈസർ നൽകിയ നിയമോപദേശമാണ് സത്യവാങ്മൂലത്തിനൊപ്പം ഷാജി കോടതിയിൽ ഹാജരാക്കിയിരുന്നത്. അഴിമതി നടന്നതിന് തെളിവില്ലെന്നും വെറും കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യരുതെന്നും നിയമോപദേശത്തിൽ പരാമർശിച്ചിരുന്നു. ഷാജിക്കെതിരേ വിജിലന്‍സ് രജിസ്റ്റര്‍ചെയ്ത എഫ്.ഐ.ആര്‍. റദ്ദാക്കിയ ഉത്തരവിനെതിരെ സംസ്ഥാനം നൽകിയ ഹർജി ഒക്ടോബർ 22-ന് വാദം കേൾക്കാനായി സുപ്രീം കോടതി മാറ്റി. കേസിൽ ഇ.ഡി നൽകിയ ഹർജിയും അന്ന് സുപ്രീം കോടതി പരിഗണിക്കും.